തിരുവനന്തപുരം: സൂപ്പർ ഫാസ്റ്റ് ബസിടിച്ച് ഇരുചക്ര വാഹന യാത്രികൻ മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയ കെഎസ്ആർടിസി ഡ്രൈവറെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. ഡ്രൈവർ വി ബ്രിജേഷിനെ ആണ് പിരിച്ചുവിട്ടത്. കെഎസ്ആർടിസി സിഎംഡിയുടെ നിർദ്ദേശപ്രകാരം വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ഡ്രൈവറുടെ അമിതവേഗതയും, അശ്രദ്ധമായ ഡ്രൈവിംഗും കാരണമാണ് അപകടമുണ്ടായതെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിട്ടത്.
മാർച്ച് 29നാണ് കളത്തിപ്പടിയിൽ വച്ച് തിരുവല്ല ഡിപ്പോയിൽ നിന്ന് മധുരയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിടിച്ച് ഇരുചക്ര വാഹന യാത്രികൻ മരിച്ചത്. അതേസമയം, അപകടങ്ങൾ കുറയ്ക്കുന്നതിന് സമഗ്രകർമ്മ പദ്ധതി ആവിഷ്‌കരിച്ചായും കെഎസ്ആർടിസി അറിയിച്ചു. മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിദ്ദേശപ്രകാരം കെഎസ്ആർടിസി ചെയർമാൻ പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിൽ സമഗ്രമായ കർമ്മപദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നത്.
കെഎസ്ആർടിസിയിലെ മുഴുവൻ കണ്ടക്ടർ, ഡ്രൈവർ വിഭാഗങ്ങൾക്കും റോഡ് സേഫ്റ്റി അതോറിറ്റി, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയുള്ള സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് അപകട നിവാരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടികൾക്ക് തുടക്കം കുറിക്കും. റോഡപകടത്തിനു കാരണമാകുന്ന തരത്തിലുള്ള തകരാൻ വാഹനങ്ങൾക്കുണ്ടോ എന്ന് സർവ്വീസ് തുടങ്ങുന്നതിന് മുൻപ് തന്നെ പരിശോധിച്ച് ഉറപ്പാക്കുന്ന രീതി തുടരും. ഒരു മാസം കൊണ്ട് കേരളത്തിലെ എല്ലാ യൂണിറ്റുകളിലെയും മുഴുവൻ ബസുകളും സൂപ്പർ ചെക്ക് ചെയ്ത് കുറ്റമറ്റതാക്കും. ഫ്രണ്ട് ഗ്ലാസ് വിഷൻ, റിയർ വ്യൂ മിറർ, എല്ലാ ലൈറ്റുകളും ഹോണുകളും വൈപ്പറുകളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കും.
ഡോർ ലോക്കുകൾ ഡോറിന്റെ പ്രവർത്തനം എന്നിവ പരിശോധിക്കും. ഡാഷ് ബോർഡ് ക്യാമറകൾ പ്രവർത്തനക്ഷമമാക്കും. ബസുകളുടെ റണ്ണിംഗ് ടൈം പരിശോധിച്ച് അപാകത പരിഹരിക്കും. വേഗപരിധി ബസുകളിൽ ക്രത്യമായി ക്രമീകരിക്കും. യൂണിറ്റ് തലത്തിൽ ചുമതലപെടുത്തിയിട്ടുള്ള യൂണിറ്റ്തല ആക്‌സിഡന്റ് സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ മാറ്റങ്ങൾ ആവിഷ്‌കരിക്കുവാനുള്ള തയ്യാറെടുപ്പിലാണെന്നും കെഎസ്ആർടിസി അറിയിച്ചു.