ഡൽഹി: മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങിന് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം. മൃതദേഹം ഡൽഹിയിലെ നിഗംബോധ്ഘട്ടിൽ പൂർണ്ണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. സിഖ് മതാചാര പ്രകാരമായിരുന്നു ചടങ്ങുകൾ.
രാവിലെ എഐസിസി ആസ്ഥാനത്തെ പൊതുദർശനത്തിന് ശേഷമാണ് സൈനിക വാഹനത്തിൽ വിലാപയാത്രയായി യമുനാതീരത്തെ നിഗംബോധ് ഘട്ടിലേത്ത് കൊണ്ടുപോയത്. മൻമോഹൻ അമർ രഹേ എന്ന മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ മുൻ പ്രധാനമന്ത്രിക്ക് അന്ത്യാജ്ഞലി അർപ്പിച്ചത്.
രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർക്കൊപ്പം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, കെ.സി വേണുഗോപാൽ, സിദ്ധരാമയ്യ, പ്രിയങ്ക ഗാന്ധി, ഡി.കെ ശിവകുമാർ മറ്റു കേന്ദ്ര നേതാക്കൾ, എംപിമാർ, കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലായിരിക്കെ വ്യാഴാഴ്ചയായിരുന്നു മൻമോഹൻ സിങിന്റെ അന്ത്യം.