സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട തീവ്രമഴയാണ് പ്രവചിച്ചിരുന്നത്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ് നല്‍കി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എറണാകുളം ജില്ലയില്‍ മാത്രമാണ് കാലാവസ്ഥ വകുപ്പ് തീവ്രമഴ പ്രതീക്ഷിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ശക്തമായ മഴയ്ക്കാണ് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും ഓരോ ജില്ലയില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി നാളെ കണ്ണൂരിലും ചൊവ്വാഴ്ച തൃശൂരിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ബുധനാഴ്ചയോടെ വീണ്ടും മഴ ശക്തിപ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെയും കേരളത്തീരത്ത് നിലനില്‍ക്കുന്ന ശക്തമായ പടിഞ്ഞാറന്‍ കാറ്റിന്റെയും സ്വാധീന ഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.