പബ്ലിക് അക്കൗണ്ടിൽ പ്രതീക്ഷിച്ച വളർച്ചയില്ലാത്തതിനാൽ ഈവർഷം 11,500 കോടികൂടി കടമെടുക്കാൻ അർഹതയുണ്ടെന്ന് കാണിച്ച് കേരളം കേന്ദ്രത്തിന് അപേക്ഷനൽകിയിരുന്നു. എന്നാൽ, ഇതിനു മുമ്പെങ്ങുമില്ലാത്ത ഒരു നിബന്ധന വച്ചിരിക്കുകയാണ് കേന്ദ്രം. The Central government implemented an unprecedented ‘requirement’ for Kerala to borrow money
ഇനി കേരളത്തിന് കടമെടുക്കണമെങ്കിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) ഫിനാൻസ് അക്കൗണ്ട്‌സ് റിപ്പോർട്ട് നിയമസഭയിൽ വെക്കണമെന്നാണ് നിബന്ധന. ഇതോടെ, ജൂലായിൽ തയ്യാറായ റിപ്പോർട്ടിൽ സി.എ.ജി ഇനിയും ഒപ്പിടാത്തതിനാൽ നിയമസഭയിൽ വെക്കാനാവാതെ കുരുക്കിൽപ്പെട്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ.
ഇതുവരെ അനുവദിച്ച കടം കേരളം എടുത്തുകഴിഞ്ഞു. നവംബറിൽ ശമ്പളവും പെൻഷനും നൽകിയാൽ ട്രഷറി ഓവർ ഡ്രാഫ്റ്റിൽ ആകുന്ന സ്ഥിതിയാണ്. ഇത് കടുത്ത പ്രതിസന്ധിസൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
കേന്ദ്രം ആദ്യമായാണ് ഇത്തരമൊരു നിബന്ധന വെക്കുന്നത്. പി.എഫ്. നിക്ഷേപങ്ങൾ അടങ്ങുന്ന പബ്ലിക് അക്കൗണ്ടിന്റെ വളർച്ചകൂടി കണക്കിലെടുത്താണ് കടത്തിന് പരിധി നിശ്ചയിക്കുന്നത്. 12,000 കോടി പ്രതീക്ഷിച്ചാണ് കേന്ദ്രം വായ്പപ്പരിധി നിശ്ചയിച്ചത്. എന്നാലിത് യഥാർഥത്തിൽ 296 കോടിയേ ഉള്ളൂവെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. ഇതൊഫ്‌ടെയാണ് ഇത്തരമൊരു നിബന്ധന വച്ചതെന്നാണ് റിപ്പോർട്ട്.
റിപ്പോർട്ട് നിയമസഭയിൽ വെക്കാൻ സംസ്ഥാനം തയ്യാറാണെങ്കിലും റിപ്പോർട്ടിൽ സി.എ.ജി. ഒപ്പിട്ടാലേ അതിനുകഴിയൂ. എന്തുകൊണ്ട് ഒപ്പിടാൻ വൈകുന്നതെന്ന് വ്യക്തമല്ലെന്നും സർക്കാർവൃത്തങ്ങൾ പറയുന്നു.
റിപ്പോർട്ട് കിട്ടാത്തതിനാൽ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ വെക്കാനായില്ല. ഇനി കിട്ടിയാൽ നിയമസഭയിൽ വെക്കണമെങ്കിൽ പ്രത്യേക സമ്മേളനം ചേരണം. അല്ലെങ്കിൽ അടുത്ത സമ്മേളനംവരെ കാത്തിരിക്കണമെന്ന അവസ്ഥയാണ്. താമസിക്കുന്തോറും കാര്യങ്ങൾ കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്.