തിരുവനന്തപുരം∙കേന്ദ്ര ഏജൻസികളെ പ്രതിപക്ഷത്തിനെതിരെ ആയുധമാക്കുന്ന പശ്ചാത്തലത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സിപിഎം പ്രകടനപത്രിക. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം റദ്ദാക്കുമെന്നാണ് സിപിഎം പ്രകടന പത്രികയിൽ പറയുന്നത്. കേരളത്തിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലും സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം നടക്കുന്ന സാഹചര്യവും നിലവിലുണ്ട്. സിഎഎയും യുഎപിഎയും റദ്ദാക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നുണ്ട്. വിദ്വേഷ പ്രസംഗത്തിനെതിരെ പ്രത്യേക നിയമം കൊണ്ടുവരും. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വത്കരണം പരിശോധിക്കും. അതിസമ്പന്നർക്ക് പ്രത്യേക നികുതി ഏർപ്പെടുത്തും. നഗര മേഖലയിൽ ഗ്രാമീണ തൊഴിലുറപ്പു പദ്ധതികൾക്ക് സമാനരീതിയിലുള്ള തൊഴിലുറപ്പു പദ്ധതി നടപ്പാക്കും. കേന്ദ്രനികുതി വിഹിതത്തിന്റെ 50 ശതമാനം സംസ്ഥാനങ്ങൾക്കു നൽകും. ജാതിസെൻസസ് നടത്തുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്.
പൗരത്വ ഭേദഗതി നിയമം അസാധുവാക്കും. ഗവർണർ നിയമനത്തിന് സമിതിയെ നിയോഗിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അടക്കം വിവിധ നേതാക്കൾക്കെതിരെ പിഎംഎൽഎ വകുപ്പുകൾ ചുമത്തിക്കൊണ്ടുള്ള അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്നുണ്ട്.
ഗവർണർമാർ ആരാകണമെന്നതു സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി നിർദേശിക്കുന്ന മൂന്നംഗ സമിതിക്കു വിടുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനമുണ്ട്. ജമ്മു–കശ്മീരിന്റെ പ്രത്യേക പദവി നിലനിർത്തുന്നതിന് അനുകൂലമാണ്. ജമ്മു–കശ്മീരിൽ എത്രയും പെട്ടെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്നും പ്രകടന പത്രികയിൽ വ്യക്തമാക്കുന്നുണ്ട്.