ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 35 പേര്‍ക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ഖ്വ മേഖലയിലെ സൈനിക താവളത്തിന് നേരെയാണ് ആക്രമണം നടന്നത്.
ചാവേര്‍ സംഘം സൈനിക താവളത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. സൈനിക കേന്ദ്രത്തിലെ ആക്രമണത്തില്‍ 9 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ആറു ഭീകരരെ വധിച്ചതായി പാക് സൈന്യം അറിയിച്ചു.
ഭീകരാക്രമണത്തെത്തുടര്‍ന്ന് സമീപത്തെ പള്ളി തകര്‍ന്നു വീണും ആളുകള്‍ മരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. നാലു മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. സ്‌ഫോടനങ്ങളില്‍ ആകെ 15 പേര്‍ മരിച്ചതായി ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ അറിയിച്ചെന്നാണ് പാക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.