ആത്മഹത്യാശ്രമം തടയുന്നതിനിടെ കൈയൊടിഞ്ഞു
കോട്ടയം: ആത്മഹത്യാശ്രമം തടയുന്നതിനിടെ രോഗിയുടെ കൈയൊടിഞ്ഞ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. ബന്ധുക്കൾ നൽകിയ പരാതിയിൽ കോട്ടയം കുറിച്ചി ഹോമിയോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ നാല് താത്‌കാലിക ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റിനിർത്തി.
നടപടിയിൽ പ്രതിഷേധിച്ച് താത്‌കാലിക ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിൽ മാനസികവെല്ലുവിളി നേരിടുന്നവർക്കുള്ള ക്ലിനിക്കിൽ ചികിത്സ തേടിയിരുന്ന രോഗി കഴിഞ്ഞദിവസമാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
സംഭവം കണ്ട ജീവനക്കാർ ഇദ്ദേഹത്തെ രക്ഷിക്കാൻ ജീവനക്കാർ ശ്രമിക്കുന്നതിനിടെ വീണ് കൈയൊടിയുകയായിരുന്നു. 2014-മുതൽ ഇവിടെ ചികിത്സയിൽ കഴിയുന്നയാളാണ് രോഗി.
ആത്മഹത്യാ ശ്രമത്തെ തുടർന്ന് രോഗിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തേടിയശേഷം ഇദ്ദേഹവും ബന്ധുക്കളും പോലീസ് സ്റ്റേഷനിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാർക്കെതിരേ പരാതി നൽകുകയായിരുന്നു.
തുടർന്ന് പോലീസ് പ്രാഥമിക പരിശോധന നടത്തിയെങ്കിലും പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി. എന്നാൽ, രണ്ടുദിവസം മുൻപ് നാല് താത്‌കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പുറത്താക്കുകയായിരുന്നു.
നിലവിൽ ബിഎംഎസ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. പ്രതിഷേധം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു. ആശുപത്രിയിലെത്തിയ രോഗികൾക്ക് ഒപി ടിക്കറ്റ് ലഭിച്ചില്ല.
എന്നാൽ താത്‌കാലിക ജീവനക്കാർ തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള ഏജൻസിയുടെ ജീവനക്കാരാണെന്നും, നടപടി അവരാണ് എടുത്തതെന്നും അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ ഏജൻസിയുടെ പ്രതിനിധി ഇവിടെ എത്താറില്ലെന്നാണ് ജീവനക്കാർ പറയുന്നത്.
18കാരി മരിച്ച നിലയിൽ
തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിഴിഞ്ഞം വെങ്ങാനൂർ വെണ്ണിയൂരിലാണ് സംഭവം.
വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്റെയും സുനിതയുടെയും മകൾ അനുഷ (18) യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അയൽ വീട്ടുകാർ അസഭ്യ വർഷം നടത്തിയതിനെ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പരാതി.
അയൽവക്കത്തെ സ്ത്രീ ഉൾപ്പെടെയുള്ളവർ എത്തി അനുഷയെ ചീത്ത പറഞ്ഞെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ചൂണ്ടിക്കാട്ടി വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയതായി പിതാവ് അറിയിച്ചു.
പരാതിയിൽ പറയുന്ന സംഭവം നടക്കുന്ന സമയത്ത് അനുഷയും രോഗിയായ മുത്തച്ഛൻ നേശമണിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അയൽവീട്ടുകാരുമായി ഇവർ നേരത്തെ തന്നെ പ്രശ്നം ഉണ്ടായിരുന്നെന്ന് പോലീസ് പറയുന്നു.
അവിടുത്തെ മരുമകൾ അനുഷ താമസിക്കുന്ന വീടിന്റെ പുരയിടം വഴി വന്നു എന്നതിനെ ചൊല്ലിയായിരുന്നു പ്രശ്നമെന്നും പൊലീസ് വ്യക്തമാക്കി. സംഭവ സമയത്ത് പുറത്തുപോയിരുന്ന തന്നെ മകൾ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു കരഞ്ഞെന്ന് പിതാവ് പറയുന്നു.
ഉടനെ തന്നെ പിതാവ് എത്തിയെങ്കിലും മകൾ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തുവെന്നും പിതാവ് പരാതിയിൽ പറയുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അനുഷ മരിച്ചത്.
ഇരുനില വീടിൻറെ രണ്ടാം നിലയിലെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു അനുഷയെ കണ്ടെത്തിയത്.
സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസ് എടുത്തെന്നും വിശദാന്വേഷണം ആരംഭിച്ചതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു.
ധനുവച്ചപുരം ഐടിഐയിൽ പ്രവേശനം നേടി ക്ലാസ് തുടങ്ങുന്നത് കാത്തിരിക്കുകയായിരുന്നു അനുഷ. സഹോദരി: ആരതി.
Summary: In a tragic incident at Kottayam Kurichy Homoeo Research Institute, four temporary staff members were suspended following a patient’s hand fracture during a suicide prevention attempt. Action was taken based on a complaint filed by the patient’s relatives.