28 ദിവസത്തെ റീചാർജ് ‘ഗെയിം’ അവസാനിക്കുന്നു; ഇനി നിർബന്ധം 30 ദിവസത്തെ പ്ലാൻ!
ന്യൂഡൽഹി: മൊബൈൽ ഉപഭോക്താക്കളെ വർഷത്തിൽ 13 തവണ റീചാർജ് ചെയ്യിപ്പിച്ചിരുന്ന 28 ദിവസത്തെ പ്ലാൻ സംവിധാനത്തിന് ഒടുവിൽ നിയന്ത്രണം. ഇനി മുതൽ ടെലികോം കമ്പനികൾ നിർബന്ധമായും 30 ദിവസത്തെ പ്ലാനുകൾ അവതരിപ്പിക്കണമെന്ന നിർദ്ദേശമാണ് കേന്ദ്ര ടെലികോം മന്ത്രാലയം നൽകിയിരിക്കുന്നത്.
പുതിയ തീരുമാനത്തോടെ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നത്. ഇതുവരെ 28 ദിവസത്തെ ചക്രം കാരണം ഒരു വർഷത്തിൽ 13 തവണ റീചാർജ് ചെയ്യേണ്ടി വന്നിരുന്നു. എന്നാൽ ഇനി 12 തവണ മാത്രം റീചാർജ് ചെയ്താൽ മതിയാകും.
ഈ വിഷയത്തിൽ പാർലമെന്റിൽ ശക്തമായി ഇടപെട്ടതിന്റെ ഫലമായാണ് തീരുമാനം വന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. 2025 ഡിസംബർ 17ന് ലോക്സഭയിൽ ആദ്യമായി വിഷയം ഉയർത്തുകയും പിന്നീട് ബജറ്റ് സമ്മേളനത്തിനിടയിലും തുടർ ഇടപെടൽ നടത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
അതേസമയം, വിഷയത്തിൽ എഎപി എംപി രാഘവ് ഛദ്ദയും ഇടപെട്ടിരുന്നുവെന്ന അവകാശവാദങ്ങളും ഉയരുന്നുണ്ട്. എന്നാൽ തുടക്കം മുതൽ വിഷയമുയർത്തിയത് കൊടിക്കുന്നിൽ സുരേഷ് തന്നെയാണെന്നാണ് മറുവാദം.
പുതിയ നിർദ്ദേശം നടപ്പിലാകുന്നതോടെ ടെലികോം കമ്പനികളുടെ പഴയ രീതിക്ക് മാറ്റമുണ്ടാകുകയും ഉപഭോക്താക്കൾക്ക് സാമ്പത്തികമായി ഗുണം ചെയ്യുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു.
English Summary
The Indian telecom ministry has directed companies to introduce mandatory 30-day recharge plans, ending the 28-day cycle that forced users to recharge 13 times a year. The move is expected to benefit consumers by reducing extra expenses. MP Kodikunnil Suresh claimed credit for raising the issue in Parliament.









