ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിൽ എത്തിക്കും.
യു.എസിൽ നിന്നും തഹാവൂർ റാണയുമായി തിരിച്ച പ്രത്യേക വിമാനം ഇന്ന് ഉച്ചയോടെ ഡൽഹിയിലെത്തും. തീഹാർ ജയിലിലാകും തഹാവൂർ റാണയെ പാർപ്പിക്കുക.
ഇതിനായി തീഹാർ ജയിലിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അതേസമയം, തഹാവൂർ റാണയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് എൻഐഎ തീരുമാനം.
ഇന്ത്യയിലെത്തിക്കുന്ന റാണയെ ഇന്ന് ഡൽഹിയിലെ പട്യാല ഹൗസ് പ്രത്യേക എൻ ഐ എ കോടതിയിൽ ഹാജരാക്കിയ ശേഷമാവും ജയിലിലേക്ക് മാറ്റുക.
പിന്നീട്റാണയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ ആവശ്യപ്പെടും. റാണയെ ചോദ്യം ചെയ്യലിൽ മുംബൈ ഭീകരാക്രമണ കേസിൽ മറ്റ് പ്രതികളുടെ പങ്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും എന്നാണ് ഏജൻസികളുടെ കണക്കു കൂട്ടൽ.
റാണയെ കൈമാറുന്നതിന്റ ഭാഗമായി സുരക്ഷ, നിയമപരമായ അവകാശങ്ങൾ, ജയിൽ സാഹചര്യങ്ങൾ എന്നിവയെ പറ്റി ഇന്ത്യ യുഎസ് അധികൃതർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
മുംബൈ ആക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളായ പാകിസ്ഥാൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി തഹാവൂർ റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ നേരത്തെ കണ്ടെത്തിയിരുന്നു. റാണയെ കൈമാറണമെന്ന് ഇന്ത്യ വർഷങ്ങളായി ആവശ്യപ്പെട്ടു വരികയാണ്.
2011ലാണ് മുംബൈഭീകരാക്രമണത്തിൽ ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തുടർന്ന് 13 വർഷത്തെ ജയിൽ ശിക്ഷയും ലഭിച്ചു. റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ അനുമതി നൽകിയിരുന്നു.
ജനുവരിയിൽ അമേരിക്കൻ സുപ്രീംകോടതി റാണയുടെ പുനഃപരിശോധനാ ഹർജി തള്ളിയതിനെത്തുടർന്നായിരുന്നു ഇത്. 2008 നവംബർ 26-നാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
തന്നെ ഇന്ത്യക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തഹാവൂർ റാണ പിന്നീട്അമേരിക്കൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീൽ അമേരിക്കൻ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് റാണയെ ഇന്ത്യക്ക് കൈമാറിയത്.
ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് തഹാവൂർ റാണ, കഴിഞ്ഞ ഫെബ്രുവരിയിൽ അടിയന്തര അപേക്ഷ നൽകിയിരുന്നെങ്കിലും അതു തള്ളിയിരുന്നു. ഇതേത്തുടർന്നാണ് റാണ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.









