ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്‍റെ ഗൂഡാലോചനയിൽ മുഖ്യ പങ്കാളിയായ തഹാവൂർ റാണ കൊച്ചിയിൽ താമസിച്ചത് മറൈൻ ഡ്രൈവിൽ.
എന്തിനാണ് സ്ഫോടനത്തിന് പത്ത് ദിവസം മുമ്പ് റാണ കൊച്ചിയിലെത്തിയതെന്ന കാര്യം എൻഐഎ വിശദമായി പരിശോധിക്കുകയാണ്.
ഇതിന്റെ ഭാഗമായാണ് ദേശീയ അന്വേഷണ ഏജൻസി റാണയെ കൊച്ചിയിൽ കൊണ്ടുവരുന്നത്. റാണയ്ക്ക് ഇവിടെ പ്രാദേശിക സഹായം കിട്ടിയോ എന്നും എൻഐഎ അന്വേഷിക്കുകയാണ്.
2008 നവംബർ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിന്‍റെ ഗൂഡാലോചനയിൽ മുഖ്യപങ്കാളിയാണ് പാക് വംശജനായ കനേഡിയൻ പൗരൻ തഹാവൂർ റാണെയെന്നാണ് കണ്ടെത്തൽ.
എന്നാൽ മുംബൈ ആക്രമണത്തിന് പത്ത് ദിവസം മുമ്പ് 2008 നവംബർ പതിനാറിനാണ് റാണ കൊച്ചി മറൈൻ ഡ്രൈവിലെ ഹോട്ടലിൽ മുറിയിടുത്തത്.
ഭാര്യയ്ക്കൊപ്പം രണ്ട് ദിവസം താമസിച്ച് ഇയാൾ മടങ്ങി. ബിസിനസ് ആവശ്യങ്ങൾക്കുവേണ്ടി എത്തി എന്നായിരുന്നു അന്ന് ഹോട്ടലിൽ അറിയിച്ചിരുന്നത്.
എന്നാൽ ഭീകരവാദ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണോ കൊച്ചിയിൽ വന്നതെന്നാണ് മുഖ്യമായും പരിശോധിക്കുന്നത്.
ഇവിടെവെച്ച് 13 ഫോൺ നമ്പറുകളിലേക്ക് ഇയാൾ വിളിച്ചിട്ടുണ്ട്. ഈ നമ്പറുകൾ കണ്ടെത്താൻ നേരത്തെ ശ്രമം നടത്തിയിരുന്നെങ്കിലും അതിന് കഴിഞ്ഞിരുന്നില്ല.
കൊച്ചി മാത്രമല്ല ബംഗളുരു, ആഗ്ര അടക്കമുളള മറ്റ് ഇന്ത്യൻനഗരങ്ങളും ഇക്കാലത്ത് റാണ സന്ദർശിച്ചിരുന്നു. മുംബൈ ഭീകരാക്രണണത്തിനുമപ്പുറത്ത് കൊച്ചിയടക്കമുളള മറ്റ് നഗരങ്ങളിലും ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടോ എന്നാണ് പരിശോധിക്കുന്നത്
ഡൽഹിയിൽ റാണയെ ചോദ്യം ചെയ്യുന്ന എൻ എ സംഘം ലഭിച്ച വിവരങ്ങൾ തുടർ പരിശോധനകൾക്കായി അതത് എൻ.ഐ.എ യൂണിറ്റുകൾക്ക് കൈമാറുന്നുണ്ട്.
റാണയ്ക്ക് കൊച്ചിയിൽ പ്രാദേശിക ബന്ധങ്ങൾ ഉണ്ടായിരുന്നോ എന്നാണ് കൊച്ചിയിലെ എൻ.ഐ.എ യൂണിറ്റ് മുഖ്യമായും പരിശോധിക്കുന്നത്.
മുംബൈ ഭീകരാക്രമണത്തിന് തൊട്ടുമുമ്പ് തഹാവുർ റാണ കൊച്ചിയിലെത്തി എന്നതാണ് അന്വേഷണത്തിൻ്റെ പ്രധാന്യം വർദ്ധിപ്പിക്കുന്നതും.









