ടി ജെ ഐസക് വയനാട് ഡിസിസി പ്രസിഡന്റ്
കല്‍പറ്റ: ടി ജെ ഐസക്കിനെ വയനാട് ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തു. എന്‍ ഡി അപ്പച്ചന്റെ രാജിക്ക് പിന്നാലെയാണ് ഐസക്കിനെ തെരഞ്ഞെടുത്തത്.
എഐസിസിയാണ് ഐസക്കിനെ ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തത്. നിലവില്‍ കല്‍പറ്റ മുനിസിപ്പാലിറ്റി ചെയര്‍മാനാണ് അദ്ദേഹം. അപ്പന്റെ രാജിക്ക് പിന്നാലെ ഐസക്കിന് ഡിസിസി പ്രസിഡന്റിന്റെ ചുമതല നല്‍കിയിരുന്നു.
നിലവിൽ എമിലി ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറാണ് ടി ജെ ഐസക്. കൂടാതെ പതിമൂന്ന് വര്‍ഷമായി സ്ഥിരം സമിതി അധ്യക്ഷനാണ്.
കെ എസ് യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ശക്തമായ പിന്തുണയുള്ള നേതാവാണ് അദ്ദേഹം. ടി സിദ്ദിഖ് എംഎല്‍എയുടെ പിന്തുണയും ഐസക്കിനുണ്ടായിരുന്നു.
ശുദ്ധികലശം തുടങ്ങി; അപ്പച്ചനെ രാജിവയ്പ്പിച്ച് കോൺഗ്രസ്
ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചനെ രാജിവയ്പ്പിച്ച് ശുദ്ധികലശം തുടങ്ങിയിരിക്കുകയാണ് കോൺഗ്രസ്.പാർട്ടി ആവശ്യപ്പെട്ടതിനെ തുടർന്ന് അപ്പച്ചൻ രാജി നൽകി. എന്നാൽ രാജിക്ക് തയാറായില്ലെങ്കിൽ അപ്പച്ചനെ പുറത്താക്കാൻ കോൺഗ്രസ് തീരുമാനമെടുത്തിരുന്നു.
എന്നാൽ കൂടുതൽ പ്രശ്‌നങ്ങൾക്ക് നിൽക്കാതെ അദ്ദേഹം സ്വയം രാജിവച്ച് പുറത്തേക്ക് പോയി. പ്രായാധിക്യം കണക്കിലെടുത്ത് പുനസംഘടനയിൽ അപ്പച്ചനെ മാറ്റും എന്ന് ഉറപ്പായിരുന്നു.
എന്നാൽ പാർട്ടിക്ക് ആകെ നാണക്കേട് ആകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുന്നതിനെ തുടർന്നാണ് വേഗത്തിലുള്ള നടപടി.
വയനാട് കോൺഗ്രസിലെ വിഭാഗീയതയെ തുടർന്നുള്ള പ്രശ്‌നങ്ങളെ തുടർന്ന് രണ്ടു പേരാണ് സമീപകാലത്ത് ആത്മഹത്യ ചെയ്തത്.ഡിസിസി ട്രഷറർ എംഎൻ വിജയൻ, പ്രാദേശിക നേതാവ് ജോസ് നല്ലേടം എന്നിവരുടെ ആതമഹത്യകളാണ് അടുത്തിടെ ഉണ്ടായത്.
തർക്കങ്ങൾ വലിയ രീതിയിൽ വർദ്ധിച്ചതോടെയാണ് ഹൈക്കമാൻഡ് തന്നെ ഇടപെട്ട് നടപടി എടുത്തിരിക്കുന്നത്.
കൂടാതെ പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിലെ പരിപാടികൾ ഡിസിസിക്ക് അറിയില്ലെന്നും അതെല്ലാം അവരുടെ ഓഫീസാണ് നിശ്ചയിക്കുന്നതെന്നും അപ്പച്ചൻ അടുത്തിടെ ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി ഇരുന്നു.
ഇതും പാർട്ടിക്ക് ആകെ നാണക്കേടായി.“നേരത്തെ തന്നെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. രാജിക്കാര്യത്തിൽ വിശദീകരണം നൽകേണ്ടത് പാർട്ടിക്കു തന്നെയാണ്, കൂടുതൽ കാര്യങ്ങൾ പറയേണ്ടത് കെപിസിസിയാണെന്ന്” അപ്പച്ചൻ പ്രതികരിച്ചു.
വിവിധ ആഭ്യന്തര ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് അപ്പച്ചന്റെ രാജി ആവശ്യപ്പെട്ടതായാണ് വിശദീകരണം. വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ നിർദ്ദേശപ്രകാരം കെപിസിസി നേതൃസംഘം അപ്പച്ചന്റെ രാജി ചോദിച്ചെന്നും വിവരമുണ്ട്.
ഇപ്പോൾ അപ്പച്ചൻ തന്റെ രാജിക്കത്ത് നേതൃത്വം കൈമാറി. മുൻ ഡിസിസി ട്രഷറർ എം.എൻ വിജയൻ, മുല്ലൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ് നല്ലേടം എന്നിവരുടെ ആത്മഹത്യകൾ കഴിഞ്ഞ് അപ്പച്ചന്റെ പ്രവർത്തനങ്ങളിൽ വിമർശനം ശക്തമായിരുന്നു.
Summary: T. J. Isaac has been elected as the new Wayanad DCC President following the resignation of N. D. Appachan.









