പാറത്തോട് വീട് കുത്തി തുറന്ന് മോഷണം നടത്തിയ അഭിരാജ് ചില്ലറക്കാരമല്ല
കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അടിമാലിയിൽ നിന്നും അറസ്റ്റിൽ. കൊട്ടാരക്കര കരിപ്ര അഭിരാജ് ( 32) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
21 ന് ഉച്ച സമയത്താണ് മോഷണം നടന്നത്. കാഞ്ഞിരപ്പള്ളി ഇടക്കുന്നം താമരപ്പടി ഭാഗത്ത് വാടക വീടിന്റെ അടുക്കള ഭാഗത്തുള്ള കതക് ചവിട്ടി തുറന്ന് വീടിനുള്ളിൽ കയറി കിടപ്പുമുറിയുടെ അലമാരയിൽ ഡപ്പിക്കുള്ളിൽ സൂക്ഷിച്ചിരുന്ന 18 ഗ്രാം സ്വർണമാല പ്രതി മോഷ്ടിക്കുകയായിരുന്നു.
വീട്ടുകാർ ആശുപത്രിയിൽ പോയി തിരികെ വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്, വീടിന്റെ അടുക്കള വാതിൽ തകർന്ന നിലയിലും, വീടിനുള്ളിലെ മൂന്ന് അലമാരകളും കുത്തിത്തുറന്ന നിലയിലും ആയിരുന്നു.
സംഭവത്തിൽ കേസെടുത്തു അന്വേഷണം ആരംഭിച്ച കാഞ്ഞിരപ്പള്ളി പോലീസിന് സംഭവ സമയം ആ പ്രദേശത്തുകൂടി കോട്ടിട്ട് ബൈക്കിൽ പോയ ഒരാളുടെ ദൃശ്യം മാത്രമാണ് ലഭ്യമായത്.
തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ അടിമാലി ടൗണിൽ ലോഡ്ജിൽ ഒളിച്ചു താമസിക്കുകയായിരുന്ന പ്രതിയെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മോഷണംചെയ്ത മുതൽ വീണ്ടെടുത്തിട്ടുണ്ട്. കേരളത്തിൽ ഉടനീളം വിവിധ സ്റ്റേഷനുകളിലായി 24 ഓളം മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ.
ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി.കേരളം കർണാടകം തമിഴ്നാട് സംസ്ഥാനങ്ങളിൽ എത്തുമ്പോൾ അതാത് സ്റ്റേറ്റുകളുടെ നമ്പർപ്ലേറ്റ് ഉപയോഗിച്ചാണ് പ്രതി ബൈക്ക് ഉപയോഗിച്ചിരുന്നത്.
വീടുകളിൽ വന്ന് കോളിംഗ് ബെൽ അടിക്കുകയും ആ വീട്ടിലെ താമസക്കാരെക്കുറിച്ച് അയൽവാസികളോട് ചോദിച്ചറിയുകയും ചെയ്ത ശേഷം പകൽ സമയങ്ങളിൽ ആണ് ഇയാൾ മോഷണം നടത്തിയിരുന്നത്. ഇയാൾക്കെതിരെ 16 ഓളം കേസുകളിൽ വാറണ്ട് നിലവിലുണ്ട്.
ഇടുക്കിയിൽ മുപ്പതിനായിരം സ്‌ക്വയർഫീറ്റിൽ നിർമിച്ച വീട് ജപ്തി ചെയ്യാൻ ഉത്തരവ്…!
ദേവികുളം എസ്എസ്പിഡിഎൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കല്ലാർവാലി എസ്റ്റേറ്റിലെ ജീവനക്കാരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയുടെ വീടും സ്ഥലവും സ്ഥലവും ജപ്തി ചെയ്യാൻ കോടതി ഉത്തരവ്.
കേസിൽ എട്ടാം പ്രതിയായ കട്ടപ്പന, കടമക്കുഴി വാലുമ്മേൽ വീട്ടിൽ ബിനോയി വർഗീസിന്റെ കട്ടപ്പന വില്ലേജിലെ സ്ഥലവും വീടും ദേവികുളം സബ് കോടതി ജപ്തി ചെയ്ത് ഉത്തരവായി.
30,000 സ്‌ക്വയർഫീറ്റിൽ നിർമിച്ച വീടാണ് ജപ്തി ചെയ്യാൻ ഉത്തരവായത്. 2021 ൽ എസ്എസ്പിഡിഎൽ റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ 288 ഏക്കർ കല്ലാർവാലി എസ്റ്റേറ്റ് ബിനോയി വർഗീസ് പാട്ടത്തിന് എടുത്തിരുന്നു.
പിന്നീട് കമ്പനിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് കമ്പനിയുടെ തന്നെ ഉടമസ്ഥയിലുള്ള 14. 5 ഏക്കർ സ്ഥലവും എസ്റ്റേറ്റ് ബംഗ്ലാവും കൈയ്യേറി ബിനോയിയുടെ ജീവനക്കാർ താമസിച്ചെന്നായിരുന്നു കേസ്.
ഒത്തുതീർപ്പു ചർച്ചക്കിടെ നടന്ന സംഘർഷത്തിൽ കമ്പനിയുടെ ആളുകളെ ബിനോയി വർഗീസിന്റെ ജീവനക്കാർ വെട്ടിപ്പരിക്കേൽപ്പിച്ചു എന്നായിരുന്നു കേസ്.
അടിമാലി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പരിക്കേറ്റ നാലു പരാതിക്കാരാണ് ഒന്നേകാൽ കോടി രൂപ നഷ്ടപരിഹാരത്തിനായി ദേവികുളം സബ് കോടതിയിൽ കേസ്‌കൾ ഫയൽ ചെയ്തത്.
വാദികൾക്കുവേണ്ടി തൊടുപുഴ എം.എസ്. അസോസിയേറ്റ്സിലെ അഡ്വ. എം.എസ്.വിനയരാജ്, അഡ്വ.ടി.എൻ. ഗിരിമോൻ. , അഡ്വ. ജി ഹർഷൻ. , അഡ്വ.ബാബു പള്ളിപ്പാട്ട്, അഡ്വ.കെവിൻ ജോർജ്, അഡ്വ. ഐ.ജെ. ജോസഫ് എന്നിവർ ഹാജരായി.
ഇടുക്കി കട്ടപ്പനയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപ സംഘം
കട്ടപ്പന കൊച്ചുതോവാളയിൽ മദ്യപിച്ച് ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിന് വീട്ടുടമയ്ക്കും മുൻവൈരാഗ്യംമൂലം ഓട്ടോറിക്ഷ ഡ്രൈവർക്കും മദ്യപ സംഘത്തിന്റെ മർദനം.
ആശ്രമംപടി ഭാഗത്തുവെച്ചാണ് മദ്യപസംഘം ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ചത് കൊച്ചുതോവാള കുമ്പളുങ്കൽ ജിലിമോനെയാണ് ഓട്ടോറിക്ഷയിൽ നിന്നും മദ്യപസംഘം വലിച്ചിറക്കി ആക്രമിച്ചത്.
ജിലിമോന്റെ തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് കട്ടപ്പന പോലീസ് പ്രതികൾക്കെതിരെ കേസെടുത്തു.
മദ്യപിച്ചത് ചോദ്യം ചെയ്തതിന് ഇതേ പ്രതികൾ തുടർന്ന് കൊച്ചുതോവാള സ്വദേശി ദീപുവിന്റെ വീടു കയറിയാണ് ആക്രമണം നടത്തിയത്.
പ്രതികൾ റോഡിൽ നിന്ന് ചീത്ത വിളിച്ചത് ദീപു ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം. ദീപുവിനും ഭാര്യ മേരിക്കുട്ടിക്കും ആക്രമണത്തിൽ പരിക്കേറ്റു.
ഇരുകേസുകളിലുമായി കൊച്ചുതോവാള സ്വദേശി ഷെബിൻ (26) കട്ടപ്പന സ്വദേശി അഭിജിത്ത് (28) കട്ടപ്പന സ്വദേശി ബിബിൻ (26) കട്ടപ്പന സ്വദേശി എബിൻ (24) കൊച്ചുതോവാള സ്വദേശി സോബിൻ (25) കണ്ടാലറിയാവുന്ന മറ്റ് അഞ്ചു പ്രതികൾക്കുമെതിരെ കട്ടപ്പന പോലീസ് കേസെടുത്തു ഏതാനും പ്രതികളെ അറസ്റ്റ് ചെയ്തു.









