വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി ഒരുങ്ങിക്കഴിഞ്ഞു. ആറ്റിങ്ങലിൽ മുരളീധരൻ,തൃശൂരിൽ സുരേഷ് ഗോപി, പാലക്കാട് സി കൃഷ്ണകുമാർ എൻഡിഎ സ്ഥാനാർത്ഥികളാകും. ഇതോടെ തൃശ്ശൂരിൽ സുരേഷ്‌ഗോപി തന്നെ എന്നതിൽ ഔദ്യാഗിക പ്രഖ്യാപനമായി.
മറ്റ് മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ കാര്യത്തിൽ പാലക്കാട് ചേരുന്ന ബിജെപി ഇൻ ചാർജുമാരുടെ യോഗത്തിൽ ധാരണയായി.
ബിജെപി ദേശീയ കൗൺസിലിന് മുമ്പ് ആറോ ഏഴോ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. പത്തനംതിട്ടയിൽ പി സി ജോർജോ ഷോൺ ജോർജോ സ്ഥാനാർത്ഥിയാകും. ബിഡിജെഎസിന് 3 സീറ്റുകൾ നൽകാനാണ് തീരുമാനം.കേരളത്തിലെ രണ്ട് മണ്ഡലങ്ങളിൽ നേരത്തെ പ്രഖ്യാപനമുണ്ടാകും.ആറ്റിങ്ങൽ, തൃശൂർ മണ്ഡലങ്ങളാകും ആദ്യ പട്ടികയിൽ സ്ഥാനം പിടിക്കുക. രണ്ടിടത്തും ആദ്യ പട്ടികയിൽ പേരുകളായി.കേന്ദ്രമന്ത്രി വി മുരളീധരൻ ആറ്റിങ്ങലിൽ ഇതിനോടകം പ്രചാരണം നടത്തിയും കഴിഞ്ഞു. ബിജെപി കേരളത്തിലെ എ പ്ലസ് മണ്ഡലമെന്ന് കരുതുന്ന തൃശൂരിൽ സുരേഷ് ഗോപി കളത്തിലിറങ്ങും. വലിയ പ്രതീക്ഷയുള്ള തൃശൂരിൽ നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ ഗുണം ചെയ്യുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.
തിരുവനന്തപുരം, മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കാസർഗോഡ് മണ്ഡലങ്ങളിൽ മികച്ച സ്ഥാനാർത്ഥികളെ ഇറക്കി ത്രികോണ പോരാട്ടത്തിനും ബിജെപി തന്ത്രം മെനയുന്നുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചരണത്തിന് കഴിഞ്ഞയാഴ്ച തന്നെ ബിജെപി തുടക്കമിട്ടിരുന്നു. ദേശീയ അധ്യക്ഷൻ ജെപി നദ്ദ പ്രധാനമന്ത്രിയുടെ വെർച്വൽ സാന്നിധ്യത്തിൽ പ്രചരണ വിഡിയോ പുറത്തുവിട്ടു.
Read Also : വൻ വിവാഹ തട്ടിപ്പ് ;സർക്കാർ ഉദ്യോഗസ്ഥരടക്കം 15 പേർ അറസ്റ്റിൽ