തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരം ചിതറിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വടക്കുംനാഥനും പാറമേക്കാവും തിരുവമ്പാടിയും ദേവസ്ഥാനങ്ങളും പൂരപ്പറമ്പുകളുമാണ് ഇന്നത്തെ ഹീറോസ് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തൃശൂർ ചങ്കിലാണ്, ചങ്കിലാണ് പൂരം. എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
തൃശൂരിന്റെ സ്വന്തം എംപിയായ ശേഷമുള്ള ആദ്യ പൂരമാണിത്. മന്ത്രിസ്ഥാനമൊക്കെ ആടയാഭരണമാണ്. സ്ഥാനാർഥിയായിട്ട് മത്സര രംഗത്ത് നിന്നപ്പോഴും പൂരത്തിന് ആസ്വാദകനായാണ് എത്തിയത്. ഇപ്പോൾ ഉത്തരവാദിത്തം കൂടിയുണ്ടെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.
ഇന്റലിജൻസിന്റെ നിർദേശങ്ങൾ പൊലീസ് കൃത്യമായി അടിച്ചേൽപ്പിക്കുന്നുണ്ട്. അടിച്ചുപൊളിക്കണം, അടിച്ചുപെടയ്ക്കണം. സാംപിൾ വെടിക്കെട്ട് ഒന്നുമല്ല, വരാൻ പോകുന്നതേയുള്ളൂ. പൂരത്തെപ്പറ്റി പകുതിയിൽ കൂടുതലും പറഞ്ഞുകേട്ട അറിവാണ്. മഠത്തിൽവരവും വെടിക്കെട്ടും മാത്രമാണ് തനിക്ക് ആകെ പരിചയമുള്ളത് എന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം തൃശ്ശൂരിൽ റാപിഡ് റെയിൽ ട്രാൻസ്ഫർ സിസ്റ്റം അഭികാമ്യമെന്ന് തൃശൂർ എംപി സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലേക്ക് ഒരു മെട്രോ കൊണ്ടുവരുമെന്ന് പറഞ്ഞപ്പോൾ തന്നെ കളിയാക്കിയെന്നും ഇപ്പോൾ മെട്രോ എവിടെയെന്നാണ് ആളുകൾ ചോദിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.