സർക്കാർ പരിപാടികളിലും വിവാഹ ചടങ്ങുകളിലും പ്ലാസ്റ്റിക് ഉപയോഗം; ഹൈക്കോടതി വിധി സ്റ്റേ ചെയ്‌ത് സുപ്രീംകോടതി
ന്യൂഡൽഹി: മലയോര വിനോദസഞ്ചാര മേഖലകളിലും സർക്കാർ പരിപാടികളിലും വിവാഹ ചടങ്ങുകളിലുമടക്കം പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്‌തു. ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിന് അതിനുള്ള അധികാരമുണ്ടോയെന്ന് സംശയവുമുന്നയിച്ചു. ഉത്തരവ് ബാധിക്കുന്നവരെ അടക്കം ഹൈക്കോടതി കേട്ടില്ലെന്നും കുറ്റപ്പെടുത്തി.
നിരോധനത്തെ സർക്കാർ അനുകൂലിച്ചെങ്കിലും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയും ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനും അടങ്ങിയ ബെഞ്ച് വിധി സ്റ്റേ ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂൺ 17ലെ ഹൈക്കോടതി വിധിക്കെതിരെ അന്ന പോളിമേഴ്സാണ് സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാർ, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്.
നാലാഴ്ചയ്‌ക്കകം മറുപടി അറിയിക്കണം. തങ്ങളെ കൂടി കേട്ട ശേഷമേ തീരുമാനമെടുക്കാവൂ എന്നുകാട്ടി സംസ്ഥാന സർക്കാർ നേരത്തെ തടസഹർജി ഫയൽ ചെയ്തിരുന്നു. പരിസ്ഥിതി സംരക്ഷണം ചൂണ്ടിക്കാട്ടി സ്വമേധയാ എടുത്ത കേസിലായിരുന്നു ഹൈക്കോടതി ഉത്തരവ് വന്നത്.
മൂന്നാർ,അടിമാലി,മാങ്കുളം,പള്ളിവാസൽ,മറയൂർ,ദേവികുളം,കാന്തള്ളൂർ,വട്ടവട,തേക്കടി,വാഗമൺ, അതിരപ്പള്ളി,ചാലക്കുടി-അതിരപ്പള്ളി സെക്‌ടർ,നെല്ലിയാമ്പതി,വൈത്തിരി പൂക്കോട് കായൽ,സുൽത്താൻ ബത്തേരി,വയനാട് കർലാട് കായൽ,അമ്പലവയൽ,വയനാട് ഹെറിറ്റേജ് മ്യൂസിയം എന്നിവയടക്കമുള്ള മലയോര വിനോദസഞ്ചാര മേഖലകളാണ് ഹൈക്കോടതി ഉത്തരവിന്റെ പരിധിയിൽ വന്നിരുന്നത്.
മലയോര വിനോദസഞ്ചാര മേഖലകളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം. പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്,ഫുഡ് കണ്ടെയ്‌നറുകൾ,സാഷെകൾ,പ്ലാസ്റ്റിക് ബേക്കറി ബോക്‌സുകളുടെ നിരോധനം
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക ചടങ്ങുകളിലും വിവാഹം അടക്കം നടക്കുന്ന ഓഡിറ്റോറിയം,ഹോട്ടലുകൾ,റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലെ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ നിരോധനം. ഇവിടങ്ങളിൽ അഞ്ചു ലിറ്ററിന് താഴെയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിൽ, രണ്ട് ലിറ്ററിന് താഴെയുള്ള സോഫ്റ്റ് ഡ്രിങ്ക്സ് ബോട്ടിൽ, പ്ലാസ്റ്റിക് സ്ട്രോ,പ്ലേറ്റ്,കപ്പ് തുടങ്ങിയവയുടെ നിരോധനം
വിവാഹ സൽക്കാരത്തിന് പ്ലാസ്റ്റിക് കുപ്പി വേണ്ട, പകരം ഗ്ലാസ് കുപ്പി; പ്ലാസ്റ്റിക് നിരോധനം കർശനമാക്കി ഹൈക്കോടതി
കൊച്ചി: വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ ഒഴിവാക്കണമെന്ന് നിർദേശവുമായി ഹൈക്കോടതി. പകരം ഗ്ലാസ് വെള്ളക്കുപ്പികളുപയോഗിക്കണമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. 100 പേരിൽ കൂടുതൽ പങ്കെടുക്കുന്ന ചടങ്ങിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് ലൈസൻസ് നിർബന്ധമെന്നും കോടതി പറഞ്ഞു.
പുനരുപയോഗം ഇല്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് കർശന നടപടി വേണമെന്നും നിർദേശം നൽകിയിട്ടുണ്ട്. സൽക്കാര ചടങ്ങുകളില്‍ അരലിറ്റര്‍ വെള്ളക്കുപ്പികള്‍ ഉപയോഗിക്കുന്നതിന് നിരോധനമുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മലയോരമേഖലയിൽ പ്ലാസ്റ്റിക് നിരോധനം പരിഗണനയിൽ ആണെന്നും തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു.
മാലിന്യ വിഷയത്തിൽ റെയിൽവേക്കെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്. ട്രാക്കുകൾ മാലിന്യമുക്തമായി സൂക്ഷിക്കാൻ റെയിൽവേയ്ക്ക് ബാധ്യതയുണ്ട് എന്ന് ഓർമിപ്പിച്ച ഹൈക്കോടതി ട്രാക്കുകളിൽ മാലിന്യം തള്ളാൻ റെയിൽവേ അനുവദിക്കരുത് എന്നും പറഞ്ഞു.
English Summary :
The Supreme Court has stayed the Kerala High Court order that banned the use of plastic products in hill tourism destinations, government programs, and wedding ceremonies.
supreme-court-stays-kerala-hc-plastic-ban
Supreme Court, Kerala High Court, plastic ban, hill tourism, government programs, weddings









