രാജസ്ഥാൻ റോയൽസിനെതിരായ മൽസരത്തിൽ ഹാര്‍ദിക്കിന് സംഭവിച്ചത് മണ്ടത്തരങ്ങളുടെ നീണ്ട നിര. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം തന്നെ ആന മണ്ടത്തരമായിരുന്നു. അതിന്റെ കാരണവും രാജസ്ഥാൻ ക്യാപ്ടൻ സഞ്ജു സാംസണ്‍ തന്നെ വ്യക്തമാക്കിയിരുന്നു. ടോസ് ലഭിച്ചിരുന്നെങ്കില്‍ ആദ്യം പന്തെറിയാനായിരുന്നു ആഗ്രഹിച്ചത്. അവരുടെ ആഗ്രഹം പോലെ തന്നെ ആദ്യം ബാറ്റ് ചെയ്യാന്‍ മുംബൈ തീരുമാനിച്ചു. പവര്‍പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റടക്കം നഷ്ടപ്പെട്ട് മുംബൈ അമ്പേ തകർന്നടിഞ്ഞു.
ബാറ്റിങ്ങില്‍ മുംബൈ നടത്തിയ അനാവശ്യമായ ചില പരീക്ഷണങ്ങളും ദുരന്തമായി. അഞ്ചാം നമ്പറില്‍ മുഹമ്മദ് നബിയെ കൊണ്ടുവന്നത് ഒരിക്കലും ഒരു മികച്ച തീരുമാനമായിരുന്നില്ല. ആദ്യത്തെ അഞ്ച് പന്തുകള്‍ ഡോട്ട് ബോളാക്കിയ ശേഷമാണ് നബി 17 പന്തില്‍ 23 റണ്‍സെടുത്തത്. ആ സ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യ കളിച്ചിരുന്നെങ്കില്‍ പതിയെ തുടങ്ങി ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ നായകനെന്ന നിലയില്‍ ഹാര്‍ദിക് അതിന് ധൈര്യം കാട്ടിയില്ല. തുടക്കം പാളയെങ്കിലും മുംബൈയെ നേഹല്‍ വദേരയും തിലക് വര്‍മയും ചേര്‍ന്ന് ശക്തമായി മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. ഒരു ഘട്ടത്തില്‍ 200ന് മുകളിലേക്ക് മുംബൈ എത്തുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ ഇതിനും തടവെച്ചത് ഹാര്‍ദിക്കാണ് എന്നു പറയാം. ഏഴാമനായി ക്രീസിലെത്തിയ ഹാര്‍ദിക് 10 പന്തില്‍ 10 റണ്‍സാണ് നേടിയത്. മികച്ച റണ്‍റേറ്റില്‍ പോയിരുന്ന മുംബൈ ഇന്ത്യന്‍സിന്റെ സ്‌കോറിങ് വേഗം കുറച്ചത് ഹാര്‍ദിക്കിൻ്റെ മെല്ലെയുള്ള ബാറ്റിംഗ് ആയിരുന്നു.
അവസാന 2 ഓവറില്‍ മുംബൈക്ക് നേടാനായത് 9 റണ്‍സാണ് . ഹാര്‍ദിക്കിന് മുമ്പ് ടിം ഡേവിഡ് ഇറങ്ങിയിരുന്നെങ്കില്‍ 200ലേക്കെത്താന്‍ ഒരു പക്ഷെ മുംബൈക്ക് സാധിക്കുമായിരുന്നു. എന്നാല്‍ നായകനെന്ന നിലയില്‍ ഹാര്‍ദിക് ഡേവിഡിനെ തഴഞ്ഞ് നേരത്തെ ഇറങ്ങിയത് മുംബൈ സ്‌കോര്‍ബോര്‍ഡിനെ ബാധിച്ചു. ഈ സീസണില്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ അമ്പേ പരാജയമായി മാറുകയാണ് ഹർദിക്.
ബൗളിങ്ങിലും നിരവധി പിഴവുകള്‍
ഇടവേളക്ക് ശേഷം ആദ്യ ഓവര്‍ ഹാര്‍ദിക് തന്നെയാണ് എറിഞ്ഞത്. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ ടീമിലുള്ളപ്പോഴാണ് ഈ മണ്ടൻ തീരുമാനം. ഈ ഓവറില്‍ 11 റണ്‍സ് നേടിയത് രാജസ്ഥാന്‍ ഓപ്പണര്‍മാരുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തുകയും പിന്നീട് വന്ന ബൗളര്‍മാരെ കടന്നാക്രമിക്കാന്‍ സാധിക്കുകയും ചെയ്തു. ഒന്നാം വിക്കറ്റില്‍ 74 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ രാജസ്ഥാനായി. ഇതിന് കാരണം ആദ്യ ഓവറില്‍ അനായാസം റൺ നേടാനായി എന്നതു തന്നെ.
ബട്‌ലര്‍ പുറത്തായ ശേഷം സഞ്ജു സാംസണും യശ്വസി ജയ്‌സ്വാളും റണ്‍സുയര്‍ത്തി. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ജെറാള്‍ഡ് കോയിറ്റ്‌സി, നുവാന്‍ തുഷാര, ജസ്പ്രീത് ബുംറ എന്നിവരെയൊന്നും ഹാര്‍ദിക് ഉപയോഗിച്ചില്ല. 15ാം ഓവറില്‍ ബുംറയെ തിരികെ കൊണ്ടുവരുമ്പോഴേക്കും രാജസ്ഥാൻ്റെ സ്കോർബോർഡിൽ 135 റൺസായി. പേസ് ബൗളര്‍മാരെ വേണ്ടപോലെ ഉപയോഗിക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചില്ല. ഇക്കാര്യത്തില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു മികച്ചുനിന്നു.
രാജസ്ഥാന്‍ റോയല്‍സിനോട് 9 വിക്കറ്റിനാണ് മുംബൈ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 9 വിക്കറ്റിന് 179 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 8 പന്തും 9 വിക്കറ്റും ബാക്കിയാക്കി വിജയലക്ഷ്യം മറികടന്നു.
രാജസ്ഥാനെ ജയിപ്പിക്കാനായി മുംബൈ കളിച്ചപോലെ തോന്നിയെന്നാണ് ആരാധകര്‍ പറയുന്നത്. മുംബൈയുടെ മോശം ഫീല്‍ഡിങ്ങാണ് സംശയത്തിന്റെ നിഴൽ ഉയര്‍ത്താന്‍ ആരാധകരെ പ്രേരിപ്പിച്ചത്. ഫീല്‍ഡിംഗിൽ നിരവധി പിഴവുകളാണ് മുംബൈ വരുത്തിയത്. സെഞ്ച്വറിയോടെ രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ച യശ്വസി ജയ്‌സ്വാളിന്റെ (104*) ക്യാച്ച് നിഹാല്‍ വദേര പാഴാക്കിയിരുന്നു. അനായാസമായി എടുക്കാവുന്ന ക്യാച്ചാണ് യുവതാരം നഷ്ടപ്പെടുത്തിയത്.
ഹാര്‍ദിക് പാണ്ഡ്യയുടെ ഓവറില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ ക്യാച്ചും മുംബൈക്ക് ലഭിച്ചെങ്കിലും ടിം ഡേവിഡ് ക്യാച്ച് പാഴാക്കി. അനായാസമായി എടുക്കാവുന്ന ക്യാച്ചായിരുന്നു ഇതും. എന്നാല്‍ ഇതും താഴെയിട്ടു. മുഹമ്മദ് നബി ബൗണ്ടറി തടയാന്‍ ശ്രമിക്കാതിരുന്നതും ഹാര്‍ദിക് പാണ്ഡ്യയുടെ ഫീല്‍ഡിങ് പിഴവില്‍ ബൗണ്ടറി പോയതുമെല്ലാം ആരാധകരില്‍ സംശയം ജനിപ്പിച്ചിരിക്കുകയാണ്. വലിയ വിമര്‍ശനമാണ് മുംബൈ ടീമിനെതിരേ ആരാധകര്‍ ഉയര്‍ത്തുന്നത്.