കോഴിക്കോട്: ബസിന് മുകളിൽ കൂറ്റൻ ആൽമരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മമ്പാട് തെക്കുംപാടം കുറുങ്കാട്ടിൽ ശ്രീമാനിവാസിൽ കെ അതുൽ ദേവാണ് (19) മരിച്ചത്.
ഇന്നലെ രാത്രി പത്തരയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്.വണ്ടൂരിലെ സംസ്ഥാന പാതയിലായിരുന്നു അപകടം.
മൂർക്കനാട് ഐടിഐയിലെ വിദ്യാർത്ഥിയായിരുന്നു അതുൽ ദേവ്. ഐടിഐയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്.
ചൊവ്വാഴ്ച വണ്ടൂരിനും പോരൂരിനും ഇടയിൽ പുളിയക്കോട് വച്ച് ഓടിക്കൊണ്ടിരിക്കുന്ന ബസിലേക്ക് കൂറ്റൻ ആൽമരം വീഴുകയായിരുന്നു.
ബസിന്റെ മുകൾഭാഗം തകർന്ന് സീറ്റിനിടയിൽ കുടുങ്ങിയ അതുൽ ദേവിനെ അരമണിക്കൂറിലേറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്.
ഉടൻ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. തെക്കുംപാടം കുറുങ്കാട്ടിൽ മുരളിയുടെയും താരയുടെയും മകനാണ് അതുൽ ദേവ്. സഹോദരങ്ങൾ: ശ്രീലക്ഷ്മി, അമൽദേവ്, കമൽദേവ്, വിമൽദേവ്.