ഇറാഖിലെയും സിറിയയിലെയും ഇറാൻ കേന്ദ്രങ്ങളിൽ അമേരിക്കൻ വ്യോമാക്രമണം. വടക്കൻ ജോർദാനിലെ സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ വ്യോമാക്രമത്തിന് പകരമായി സിറിയയിലേയും ഇറാഖിലേയും 85 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. വ്യോമാക്രമണത്തില്‍ ലക്ഷ്യമിട്ടത് അമേരിക്കൻ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.
സിറിയ അതിർത്തിക്കു സമീപം റുക്ബാനിലെ ടവർ 22 യു എസ് സൈനിക ക്യാംപിന് നേരെ കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന ആക്രമണത്തിൽ 3 സൈനികർ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു മറുപടിയാണ് പ്രത്യാക്രമണം. ലക്ഷ്യം കാണുന്നതുവരെ ആക്രമണം തുടരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. “ഞങ്ങളുടെ പ്രതികരണം ഇന്ന് തുടങ്ങി. ഞങ്ങൾ തെരഞ്ഞെടുക്കുന്ന സമയങ്ങളിലും സ്ഥലങ്ങളിലും ഇത് തുടരും,” യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമായിരുന്നുവെന്നും തിരിച്ചടിയുടെ ഭാഗമായി ഉണ്ടായ നാശനഷ്‌ടത്തിന്റെ കണക്കെടുത്ത് വരുന്നതായും അമേരിക്ക വ്യക്തമാക്കി. 30 മിനിറ്റ് നീളുന്നതായിരുന്നു അമേരിക്കയുടെ തിരിച്ചടി. ഇതിനുശേഷം യുദ്ധവിമാനങ്ങൾ മടങ്ങി.