മധ്യ, കിഴക്കൻ യൂറോപ്പിൽ ദുരന്തം വിതച്ച് ബോറിസ് കൊടുങ്കാറ്റ്. കൊടുങ്കാറ്റ് മൂലമുണ്ടായ പേമാരിയിൽ നടുങ്ങി ഓസ്ട്രിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഹംഗറി, സ്ലോവാക്ക്യ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിൽ ബോറിസ് കൊടുങ്കാറ്റ് കനത്ത നാശം വിതച്ചിരിക്കുകയാണ്.(Storm Boris wreaks havoc in Europe)
ബോറിസ് കൊടുങ്കാറ്റിനെ തുടർന്ന് ഇതിനകം തന്നെ മധ്യ, കിഴക്കൻ യൂറോപ്പിലുടനീളം തീവ്രമായ മഴയാണ് പെയ്തിരിക്കുന്നത്. തിങ്കളാഴ്ച വരെ മേഖലയിൽ കനത്ത പേമാരിയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
പോളണ്ടിലും ഓസ്ട്രിയയിലും ചെക്ക് റിപ്പബ്ലിക്കിലുമായി 10,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കിഴക്കൻ യൂറോപ്പ് കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ബോറിസ് കൊടുങ്കാറ്റിനെ തുടർന്നുണ്ടായിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വെള്ളപ്പൊക്കത്തിൽ ആറ് പേർ മരിച്ചതായാണ് റിപ്പോർട്ട്. ചെക്ക് റിപ്പബ്ലിക് അതിർത്തിക്കടുത്തുള്ള ചരിത്രപ്രസിദ്ധമായ പോളിഷ് പട്ടണമായ ഗ്ലൂക്കോളാസിയിൽ വെള്ളപ്പൊക്കത്തിനിടെ പാലം തകർന്നു.
ഓസ്ട്രിയയിലെ വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിനിടെ ഒരു അഗ്നിശമന സേനാംഗം മരിക്കുകയും പോളണ്ടിൽ ഒരാൾ മുങ്ങിമരിക്കുകയും ചെയ്തു.
പോളണ്ടിലെ ഒരു പ്രാദേശിക അണക്കെട്ട് തകർന്നതിനെ തുടർന്ന് പർവത നഗരമായ സ്ട്രോണി സ്ലാസ്കിയിൽ ഒരു വീട് ഒലിച്ചുപോയി.
പോളണ്ടിൽ നിന്ന് റൊമാനിയയിലേക്ക് ഒഴുകുന്ന പല നദികളും കരകവിഞ്ഞൊഴുകുകയാണ്. റൊമാനിയയിൽ മാത്രം നാല് പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.