തിരുവനന്തപുരം: പി.വി അൻവർ എംഎൽഎയുടെ എഡിജിപി എം ആര്‍ അജിത് കുമാര്‍, സസ്‌പെന്‍ഷനിലുള്ള മലപ്പുറം എസ്പി സുജിത് ദാസ് എന്നിവര്‍ക്കെതിരെയുള്ള പരാതിയിൽ ഇന്ന് അൻവറിന്റെ മൊഴിയെടുക്കും.Statement of PV Anwar MLA will be taken today in the complaint
പ്രത്യേക അന്വേഷണ സംഘം രാവിലെ മലപ്പുറത്തെത്തിയാണ് മൊഴിയെടുക്കുക. തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസായിരിക്കും പി വി.അൻവറിൻ്റെ മൊഴിയെടുക്കുക.
ഇന്ന് മൊഴിയെടുക്കാൻ എത്തുമെന്ന് ഡി.ഐ.ജി അറിയിച്ചിട്ടുണ്ടെന്ന്. അൻവർ ഇന്നലെ പറഞ്ഞിരുന്നു. പരമാവധി തെളിവുകൾ അന്വേഷണ സംഘത്തിന് നൽകുമെന്നും അൻവർ പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് എഡിജിപി എം ആര്‍ അജിത് കുമാറിനും മലപ്പുറം എസ്പി സുജിത് ദാസിനുമെതിരെ പി വി അന്‍വര്‍ എംഎല്‍എ തുറന്നയുദ്ധം തുടങ്ങിയത്.
ഇരുവര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു അന്‍വര്‍ എംഎല്‍എ ഉന്നയിച്ചത്. എഡിജിപി എം ആര്‍ അജിത് കുമാര്‍ കൊടും ക്രിമിനലെന്നായിരുന്നു അന്‍വറിന്റെ ആരോപണം.
‘സ്വര്‍ണംപൊട്ടിക്കലി’ല്‍ അടക്കം ഇടപെടല്‍ നടത്തുന്നു എന്നായിരുന്നു സുജിത് ദാസിനെതിരായ അന്‍വറിന്റെ പ്രധാന ആരോപണം. വാര്‍ത്താസമ്മേളനം നടത്തിയും അന്‍വര്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു.
സംഭവം വിവാദമായതോടെ പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പൊതു വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു.
ഇതിന് പിന്നാലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ പി വി അന്‍വര്‍ എംഎല്‍എ നിലപാട് മയപ്പെടുത്തിയിരുന്നു.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായും അന്‍വർ കൂടിക്കാഴ്ച നടത്തി. അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തില്‍ അന്വേഷണം നേരിടുന്ന സുജിത് ദാസിനെ കഴിഞ്ഞ ദിവസമാണ് സസ്‌പെന്‍ഡ് ചെയ്തത്.