സംസ്ഥാനത്ത് പ്രളയ സാധ്യത മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പുറത്തിറക്കി സംസ്ഥാന ജലസേചന വകുപ്പും, കേന്ദ്ര ജല കമ്മീഷനും. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് വിവധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളുടെ തീരത്തുള്ളവർ പ്രത്യേകം ജാഗ്രത പാലിക്കാനും അറിയിപ്പുണ്ട്.
അപകടകരമായ സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്. പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും അറിയിപ്പ്.
കോഴിക്കോട്- കോരപ്പുഴ (കൊള്ളിക്കൽ സ്റ്റേഷൻ), കുറ്റിയാടി (കുറ്റിയാടി സ്റ്റേഷൻ), കണ്ണൂരിലെ പെരുമ്പ (കൈതപ്രം സ്റ്റേഷൻ), കാസറഗോഡിലെ ഷിറിയ (അംഗഡിമൊഗർ സ്റ്റേഷൻ), ഉപ്പള (ഉപ്പള സ്റ്റേഷൻ), നിലേശ്വരം (ചായോം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ), ഷിറിയ (പുത്തിഗെ സ്റ്റേഷൻ) തുടങ്ങിയിടങ്ങളിൽ ഓറഞ്ച് അലേർട്ടാണ്.
വയനാട്ടിലെ കബനി (മുത്തങ്ങ സ്റ്റേഷൻ), കോഴിക്കോട്ടെ കോരപ്പുഴ (കുന്നമംഗലം സ്റ്റേഷൻ), കണ്ണൂർ- അഞ്ചരക്കണ്ടി (കണ്ണവം സ്റ്റേഷൻ & മെരുവമ്പായി സ്റ്റേഷൻ), കവ്വായി (വെള്ളൂർ റിവർ സ്റ്റേഷൻ), കാസറഗോഡ് ഉപ്പള (ആനക്കൽ സ്റ്റേഷൻ), ചന്ദ്രഗിരി (പള്ളങ്കോട് സ്റ്റേഷൻ), കാര്യംക്കോട് (ഭീമനാടി സ്റ്റേഷൻ) എന്നീ തീരങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.
തൃക്കന്തോട് ഉരുൾപൊട്ടൽ, കുറ്റ്യാടി ചുരത്തിലും കുളങ്ങാട് മലയിലും മണ്ണിടിച്ചിൽ
കോഴിക്കോട്: കനത്തമഴയെത്തുടർന്ന് കേരളത്തിൽ മഴക്കെടുതി രൂക്ഷം. കോഴിക്കോട് മരുതോങ്കര പഞ്ചായത്തിലെ തൃക്കന്തോട് ഉരുൾപൊട്ടി. എന്നാൽ ജനവാസമേഖലയിൽ അല്ല ഉരുൾപൊട്ടലുണ്ടായത്. ഇതേ തുടർന്ന് മരുതോങ്കര പശുക്കടവ് മേഖലകളിൽ നിന്നും 13 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കനത്ത മഴയിൽ വിലങ്ങാട് ടൗണിലെ പാലം വെള്ളത്തിൽ മുങ്ങി. പുല്ലുവ പുഴയിൽ ക്രമാധീതമായി ജലനിരപ്പ് ഉയർന്നു.
കോഴിക്കോട് കടന്തറ പുഴയിൽ മലവെള്ള പാച്ചിലുണ്ടായി. പെരുവണ്ണാമൂഴി,ചെമ്പനോട പാലത്തിൽ വെള്ളം കയറി. ഇതേ തുടർന്ന് ചെമ്പനോടയിൽ നിന്നും 13 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കുറ്റ്യാടി ചുരത്തിൽ മണ്ണിടിഞ്ഞു. ചുരം പത്താം വളവിലാണ് മണ്ണിടിച്ചിലുണ്ടായത്. മഴ ശക്തമായ സാഹചര്യത്തിൽ താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ് നിർദേശം നൽകിയിട്ടുണ്ട്.
അത്യാവശ്യ വാഹനങ്ങൾക്കു മാത്രമേ ചുരം റോഡുകളിലൂടെയുള്ള യാത്രയ്ക്ക് പ്രവേശനം അനുവദിക്കൂ. കൂടാതെ ഭാരം കൂടിയ വാഹനങ്ങൾ കടത്തിവിടില്ല. പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തിപ്പെടുത്താൻ നിർദേശമുണ്ട്.
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് പൂർണ സജ്ജരായിരിക്കാൻ ഫയർ ആന്റ് റെസ്‌ക്യു, കെ എസ് ഇ ബി തുടങ്ങിയ വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കാലവർഷക്കെടുതിക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിപാർപ്പിക്കാൻ വില്ലേജ് ഓഫീസർമാർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
കാസർകോട് ചെറുവത്തൂരിൽ കുളങ്ങാട് മലയിൽ മണ്ണിടിച്ചിൽ ഉണ്ടായി. കുളങ്ങാട് മലയുടെ ഒരു ഭാഗമാണ് ഇടിഞ്ഞത്. മുമ്പ് വിള്ളലുണ്ടായിരുന്ന ഭാഗമാണ് ഇത്തരത്തിൽ ഇടിഞ്ഞത്. മലയുടെ താഴ്ഭാഗത്ത് താമസിച്ചിരുന്ന 15 കുടുംബങ്ങളെ ഇതോടെ മാറ്റി താമസിപ്പിച്ചു.
കൂടാതെ പ്രദേശവാസികൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. മുൻ വർഷം ഉരുൾ പൊട്ടൽ ഉണ്ടായ മത്തച്ചീളി മേഖലയിലും ഇത്തരത്തിൽ മഴ തുടരുകയാണ് ഈ മേഖലയിൽ ഉള്ളവർക്ക് പ്രത്യേക ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. പശുക്കടവ് പുഴയിലും കടന്തറ പുഴയിലും മലവെള്ളപ്പാച്ചിൽ ഉണ്ടായി. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
English Summary:
In light of the ongoing heavy rains in Kerala, the State Irrigation Department and Central Water Commission have issued a flood alert. Orange and yellow alerts have been declared in several rivers due to dangerously rising water levels.