43 വർഷം ഒരു ഓഫിസിൽ ഒരേ തസ്തികയിൽ ഒരേ കസേരയിലിരുന്ന് ജോലി; ശ്രീദേവിക്ക് നാട്ടുകാരുടെ യാത്രയയപ്പ്
കോതനല്ലൂർ: കോതനല്ലൂരിലെ ചാമക്കാലാ പോസ്റ്റ് ഓഫിസിൽ 43 വർഷം സേവനം അനുഷ്ഠിച്ച പോസ്റ്റ്മിസ്ട്രസ് ശ്രീദേവി ജി. നായർ (65) വിരമിച്ചു. ഒരേ ഓഫിസിലും ഒരേ തസ്തികയിലും, ഒരേ മരക്കസേരയിൽ ഇരുന്ന് തുടർച്ചയായി ജോലി ചെയ്ത അപൂർവ നേട്ടമാണ് അവർ സ്വന്തമാക്കിയത്.
1983 ജൂൺ 7ന് 22-ആം വയസ്സിൽ ശ്രീദേവി ജോലിയിൽ പ്രവേശിച്ചു. അന്ന് മാസം 198 രൂപ 50 പൈസയായിരുന്നു ശമ്പളം. ഒരു മേശയും കസേരയും മാത്രമുണ്ടായിരുന്ന ചെറിയ ഓഫിസിൽ നിന്നാണ് സേവന യാത്ര ആരംഭിച്ചത്.
ആദ്യ ദിനം മുതൽ വിരമിക്കുന്നതുവരെ ഒരേ കസേരയിലാണ് ശ്രീദേവി ജോലി ചെയ്തത് എന്നത് ഈ സേവനകാലത്തെ പ്രത്യേകതയാകുന്നു. കാലം മാറി തപാൽ സംവിധാനങ്ങളും വളർന്നെങ്കിലും ആ കസേരയും ശ്രീദേവിയും ഒരുപോലെ തുടർന്നു.
മാഞ്ഞൂർ, നീണ്ടൂർ പഞ്ചായത്തുകളിലെ ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ച ശ്രീദേവി, ഗ്രാമത്തിന്റെ വിശ്വാസനിധിയായി മാറിയിരുന്നു. അന്നത്തെ കാലത്ത് ആശയവിനിമയത്തിനായി പോസ്റ്റ് ഓഫിസിനെ ആശ്രയിച്ചിരുന്ന ജനങ്ങൾക്ക് അവർ വലിയ ആശ്രയമായിരുന്നു.
തുച്ഛമായ ശമ്പളത്തിൽ കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ ശ്രീദേവി തുന്നൽ ജോലികളും പരിശീലനവും നടത്തി. ജോലിയിൽ പ്രവേശിച്ചതിന് രണ്ട് വർഷത്തിന് ശേഷം അഡ്വക്കറ്റ് ക്ലാർക്കായിരുന്ന പ്രസന്നകുമാരൻ നായരുമായി വിവാഹിതയായി.
സേവനകാലം പൂർത്തിയാക്കിയിട്ടും ഇ.ഡി കാറ്റഗറിയിൽപ്പെട്ട ജീവനക്കാരിയായതിനാൽ പെൻഷൻ ഉൾപ്പെടെയുള്ള പ്രധാന ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നത് ശ്രദ്ധേയമാണ്.
നിലവിൽ ചാമക്കാലാ പോസ്റ്റ് ഓഫിസ് കൂടുതൽ സൗകര്യങ്ങളുള്ള പുതിയ കെട്ടിടത്തിലേക്ക് മാറിയിരിക്കുകയാണ്. ശ്രീദേവിയുടെ മകൾ സായി കൃഷ്ണ എംബിഎ, എൽഎൽബി പഠനം തുടരുന്നു.
English Summary
Sreedevi G Nair retired after 43 years of service as a postmistress at the same post office in Kothanalloor, working in the same position and even using the same chair throughout her career. Despite her long service, she is not eligible for pension benefits as an ED category employee.









