മുംബൈ: ഫോണിൽ മകന്റെ അലറി കരച്ചിൽ കേട്ട് പണം അയച്ചു കൊടുത്ത പിതാവിന് നഷ്ടമായത് 40,000 രൂപ. മുംബൈ മലയാളിയായ തോമസ് എബ്രഹാമിനാണ് വ്യാജ കോൾ വന്നത് വഴി പണം നഷ്ടമായത്. ”അച്ഛാ… ഇവർ എന്നെ അടിക്കുന്നു…രക്ഷിക്കൂ…” എന്നായിരുന്നു മകന്റെ ശബ്ദത്തിൽ ഫോണിൽ നിന്നും കരച്ചിൽ കേട്ടത്. ഉടൻ തന്നെ തോമസ് എബ്രഹാം അജ്ഞാതൻ ആവശ്യപ്പെട്ട പ്രകാരം 40,000 രൂപ അയച്ചു കൊടുക്കുകയായിരുന്നു.
എന്നാൽ പണം നഷ്ടമായ ശേഷമാണ് മകന്റെ ശബ്ദം വ്യാജമായി സൃഷ്ടിക്കപ്പെട്ടതാണെന്നും താൻ കബളിപ്പിക്കപ്പെട്ടെന്നും തോമസ് എബ്രഹാം തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലെ ഡോംബിവ്ലിയിലാണ് സംഭവം. മാൻപാഡ പൊലീസ് സ്റ്റഷനുസമീപം നികിത ഹൗസിങ് സൊസൈറ്റി നിവാസി തോമസ് എബ്രഹാമണ് കബളിപ്പിക്കപ്പെട്ടത്. ”വാട്സാപ്പ് വിളിയാണ് ആദ്യം വന്നത്. അപ്പോൾ സ്‌ക്രീനിൽ കണ്ടത് പൊലീസുകാരന്റെ ചിത്രം. നിങ്ങളുടെ മകൻ കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്നും മറ്റു മൂന്നു പേരോടൊപ്പം പിടിയിലാണെന്നും 80,000 രൂപ തന്നാൽ വിട്ടയയ്ക്കാമെന്നുമായിരുന്നു പറഞ്ഞത്.
“രാവിലെ കോളേജിലേക്കുപോയ മകൻ എങ്ങനെ കേസിൽപ്പെട്ടെന്ന് സംശയം തോന്നി. മകനോട് സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ ഫോണിൽ മകന്റെ ശബ്ദം കേൾപ്പിച്ചു. രക്ഷിക്കണമെന്ന് അവൻ കരഞ്ഞു പറഞ്ഞപ്പോൾ വിശ്വസിക്കുകയായിരുന്നു. 80,000 രൂപ കൈയിലില്ലെന്ന് പറഞ്ഞപ്പോൾ 40,000 രൂപയാക്കി കുറച്ചു. യു.പി.ഐ. അക്കൗണ്ട് വിവരങ്ങളും നൽകി. തന്റെ അക്കൗണ്ടിലുണ്ടായിരുന്ന 12,000 രൂപ പെട്ടെന്ന് അയച്ചു. ബാക്കി പണമായ 28,000 രൂപ ഒരു സുഹൃത്തിനെ വിളിച്ച് അദ്ദേഹത്തെക്കൊണ്ടും അയപ്പിച്ചു.” -തോമസ് എബ്രഹാം പറഞ്ഞു.
അപ്പോഴും വാട്സാപ്പ് വിളി തുടർന്നെന്നും താൻ വന്നിട്ട് മകനെ വിട്ടാൽ മതിയെന്ന് പറഞ്ഞപ്പോൾ അവർ വീണ്ടും പണം ആവശ്യപ്പെട്ടെന്നും അദ്ദേഹം പറയുന്നു. ഇതിനിടെ, ഭാര്യയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മകൻ കോളേജിലുണ്ടെന്ന് അറിഞ്ഞതായി തോമസ് എബ്രഹാം പറഞ്ഞു. പിന്നീട് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് മരിച്ചുപോയ പൊലീസുകാരന്റെ ചിത്രമാണ് വാട്സാപ്പ് വിളിക്കായി ഉപയോഗിച്ചതെന്ന് മനസ്സിലായത്. തുടർന്ന് സൈബർ പൊലീസിൽ പരാതി നൽകി. സർവീസ് ചാർജ് കിഴിച്ച് ബാക്കി പണം തിരികെ ലഭിക്കുമെന്ന് തോമസ് എബ്രഹാം പറഞ്ഞു. മകന്റെ ശബ്ദം കൃത്യമായി എങ്ങനെ ഫോണിലൂടെ കേട്ടു എന്ന സംശയം ഇപ്പോഴും തീർന്നിട്ടില്ലെന്നും തോമസ് പറയുന്നു.
Read Also: ഇലക്ഷൻ ലക്ഷ്യമിട്ട് ഇടുക്കിയുടെ മലമടക്കുകളിൽ ചാരായം വാറ്റു സംഘങ്ങൾ