റിയാദിൽ ഇന്ത്യക്കാരായ മാതാപിതാക്കളെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തു
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ ഹാരയിൽ പ്രവാസി സമൂഹത്തെ ഒന്നടങ്കം വേദനയിലാഴ്ത്തിയ സംഭവത്തിൽ മരിച്ച ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു.
ആന്ധ്രപ്രദേശ് രാജമുണ്ട്രി സ്വദേശികളായ ഗാലി രവി (55), ഭാര്യ ശ്രീദേവി (54) എന്നിവരാണ് സ്വന്തം മകൻ പ്രഭാകറിന്റെ (17) ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഈ ദാരുണ സംഭവം റിയാദിലെ പ്രവാസി കുടുംബങ്ങൾക്കിടയിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചത്.
നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് ദമ്പതികളുടെ ഭൗതികശരീരം ജന്മനാട്ടിലേക്ക് കൊണ്ടുപോയത്.
ഏറെ അസ്വാഭാവികമായ രീതിയിലാണ് ഈ കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. മാതാപിതാക്കളെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച വിവരം പ്രഭാകർ തന്നെയായിരുന്നു ഇൻസ്റ്റഗ്രാം വഴി തന്റെ ബന്ധുക്കളെ അറിയിച്ചത്.
ഈ സന്ദേശം നൽകിയതിന് പിന്നാലെ പ്രഭാകർ താമസസ്ഥലത്ത് നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
കൗമാരക്കാരനായ മകൻ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് എത്താനുണ്ടായ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.
സംഭവം നടന്ന ഹാരയിലെ താമസസ്ഥലത്ത് പോലീസ് എത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ദമ്പതികളുടെ മൃതദേഹങ്ങൾ.
കിടപ്പുമുറിയിൽ ശരീരമാസകലം ആഴത്തിലുള്ള മുറിവുകളേറ്റ നിലയിലാണ് ഇവരെ കണ്ടെത്തിയത്. ഗാലി രവി റിയാദിലെ ഒരു ഇൻഷുറൻസ് കമ്പനിയിൽ ദീർഘകാലമായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ ശ്രീദേവി റിയാദ് ഡൽഹി പബ്ലിക് സ്കൂളിലെ അധ്യാപികയായിരുന്നു. വർഷങ്ങളായി റിയാദിൽ പ്രവാസികളായി കഴിഞ്ഞിരുന്ന ഇവർ അയൽക്കാർക്കും സുഹൃത്തുക്കൾക്കും ഏറെ പ്രിയപ്പെട്ടവരായിരുന്നു.
കൊലപാതകത്തിന് ശേഷം ആത്മഹത്യ ചെയ്ത മകൻ പ്രഭാകറിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ഒരു കുടുംബത്തിലെ മൂന്ന് പേരുടെയും അപ്രതീക്ഷിത വിയോഗം നാട്ടിലുള്ള ബന്ധുക്കളെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള എംബാമിംഗ് ഉൾപ്പെടെയുള്ള നിയമനടപടികൾ റിയാദിലെ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിലാണ് നടന്നത്.
സിദ്ദീഖ് തുവ്വൂർ, മുസമ്മിൽ, ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ ഏകോപിപ്പിച്ചത്.









