കൊച്ചി: താര സംഘടനയായ അമ്മയുടെ പൊതുയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോട് സുരക്ഷാ ജീവനക്കാർ മോശമായി പെരുമാറിയതിൽ മാപ്പ് പറഞ്ഞ് സംഘടനാ ജനറൽ സെക്രട്ടറി സിദ്ദിഖ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് സിദ്ദിഖ് ഉറപ്പ് നൽകി. തന്റെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് ഇതിന് കാരണം. ഇനി ഇത് സംഭവിക്കില്ല. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നു സിദ്ദിഖ് അറിയിച്ചു.Siddique, general secretary of the organization, apologized for the misbehavior of the security personnel with the journalists who came to cover the general meeting of Amma.
ഇന്നലെ രാവിലെ 10 മുതൽ 10 മിനിറ്റ് സമയം യോഗഹാളിനുള്ളിൽ കടന്നു ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താൻ അനുവദിക്കുമെന്ന മുൻകൂർ അറിയിപ്പു ലഭിച്ചതിനാലാണു മാധ്യമപ്രവർത്തകർ യോഗവേദിയിൽ എത്തിയത്. എന്നാൽ, വളരെ മോശമായ രീതിയിലായിരുന്നു സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം.
കൺവൻഷൻ സെന്ററിന്റെ പുറത്തു റോഡിൽ വച്ചു തന്നെ മാധ്യമങ്ങളെ ബൗൺസർമാരെ ഉപയോഗിച്ചു തടയുകയും രണ്ടു മണിക്കൂറോളം സമയം പെരുമഴയത്തു കാത്തുനിർത്തുകയും ചെയ്തു. ഒടുവിൽ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചപ്പോഴാണ് ഉള്ളിൽ കടക്കാൻ അനുമതി നൽകിയത്. വിളിച്ചുവരുത്തി അപമാനിക്കുക എന്നത് അമ്മയ്ക്കെന്നല്ല ഒരു സംഘടനയ്ക്കും ഭൂഷണമല്ലെന്നും മാധ്യമപ്രവർത്തകർ പറഞ്ഞു.