തൃശൂർ: പൂജ സ്റ്റോറിന്റെ മറവിൽ പുകയില ഉത്പന്നങ്ങൾ വിറ്റിരുന്ന യുവാവ് അറസ്റ്റിൽ. കേച്ചേരി ചിറനല്ലൂർ സ്വദേശി തസ്‌വീറി (40) നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുന്നംകുളം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ഇയാളുടെ പൂജ സ്റ്റോറിൽ എത്തി പരിശോധന നടത്തിയത്.
കേച്ചേരി മാർക്കറ്റിനുള്ളിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നും നൂറിലേറെ പാക്കറ്റ് ഹാൻസാണ് എക്സൈസ് സംഘം പിടിച്ചെടുത്തു.
പ്രതിയുടെ പൂജാ സ്റ്റോറിനുള്ളിൽ ചാക്കുകളിലായാണ് ഹാൻസ് സൂക്ഷിച്ചിരുന്നത്. ഇത്തരത്തിലുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് കുന്നംകുളം പൊലീസും എക്‌സൈസും നിരവധിതവണ പൂജ സ്റ്റോറിൽ പരിശോധന നടത്തി ലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയിട്ടുണ്ട്. സ്ഥാപന ഉടമ തസ് വീറിനെയും സഹായിയെയും അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
വരും ദിവസങ്ങളിലും മേഖലയിൽ പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗ്രേഡ് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ പി ജി ശിവശങ്കരൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഗണേശൻ പിള്ള, ജിതിൻ, എൻ കെ സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.