തിരുവനന്തപുരം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേസിൽ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിന് ഭയപ്പെടണമെന്ന് ബിജെപി നേതാവും കേസിലെ പരാതിക്കാരനുമായ ഷോൺ ജോർജ്. അൽപമെങ്കിലും മാന്യത ഉണ്ടെങ്കിൽ മുഖ്യമന്ത്രിയും മകളും അന്വേഷണത്തോട് സഹകരിക്കണമെന്നും ഷോൺ പറഞ്ഞു.
എക്സാലോജികിന് എല്ലാത്തിനും നിന്നു കൊടുത്തത് സർക്കാരാണ്. ഹൈക്കോടതി വിധി സർക്കാരിനുമേറ്റ തിരിച്ചടിയാണെന്നും ഷോൺ പറഞ്ഞു. കൂടുതൽ തെളിവുകൾ എസ്എഫ്ഐഒയ്ക്ക് നൽകി. കെഎസ്ഐഡിസിയുടെ പങ്ക് സംബന്ധിച്ച് തിങ്കളാഴ്ച തെളിവുകൾ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിഎംആർഎല്ലിൽ നിന്ന് സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് എക്സാലോജിക് കമ്പനി അന്വേഷണം നേരിടുന്നത്. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എസ്എഫ്ഐഒയും അന്വേഷണം തുടങ്ങിയത്. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സാലോജിക് കമ്പനി കർണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഹർജി കോടതി തള്ളുകയായിരുന്നു.