ഹൈദരബാദ്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ ശുചിമുറിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി. ഹൈദരാബാദിനും സെക്കന്തറാബാദിനു ഇടയില്‍ വച്ചാണ് സംഭവം. വ്യാഴാഴ്ച പുലർച്ചെയാണ് അതിക്രമം നടന്നത്.
സംഭവത്തിൽ ഇരുപതുകാരനായ പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണം നടന്നത്. എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി ശുചിമുറിയിലേക്ക് പോയപ്പോള്‍ പ്രതി കുട്ടിയെ പിന്തുടരുകയായിരുന്നു. തുടർന്ന് ശുചിമുറിയില്‍ പെൺകുട്ടിക്കൊപ്പം പ്രതി ബലം പ്രയോഗിച്ച് അകത്തുകയറുകയും പീഡിപ്പിക്കുകയുമായിരുന്നു.
പീഡന ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഒഡീഷ സ്വദേശിയായ പെണ്‍കുട്ടിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. പ്രതി ബിഹാര്‍ സ്വദേശിയാണെന്ന് പൊലീസ് അറിയിച്ചു.
പീഡനത്തിന് ഇരായായ വിവരം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചതോടെ ട്രെയിനിലെ മറ്റുയാത്രക്കാര്‍ പ്രതിയെ പിടികൂടുകയും പിന്നാലെ റെയില്‍വേ പൊലീസിന് കൈമാറുകയുമായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.