ബലൂചിസ്താന്‍: പാകിസ്താനിലെ ബലൂചിസ്താനില്‍ സ്‌ഫോടനത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു. തടവുപുള്ളികളുമായി പോയ വാഹനം തടഞ്ഞാണ് അക്രമികള്‍ സ്‌ഫോടനം നടത്തിയത് എന്നാണ് റിപ്പോർട്ട്. തടവുകാരെ വിട്ടയച്ച ശേഷമായിരുന്നു ആക്രമണമെന്നുമാണ് പുറത്തുവരുന്ന വിവരം.
ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. നാല്‍പതോളം തടവുകാര്‍ ആണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവരെയെല്ലാം മോചിപ്പിച്ച ശേഷം ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന പട്ടാളക്കാരെ ബലൂച് പോരാളികള്‍ ബന്ദികളാക്കി.
പിന്നാലെ സൈനികവാഹനം ബോംബുവെച്ച് തകർക്കുകയായിരുന്നു. ഈ സ്‌ഫോടനത്തിലാണ് ഏഴുപട്ടാളക്കാര്‍ മരിച്ചതെന്നും പാകിസ്താന്‍ സൈന്യം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
അതേസമയം പാക് സൈന്യം പ്രകോപനമില്ലാതെ 12ാം ദിവസവും വെടിവയ്പ്പ് തുടരുന്നതിനിടെ നിയന്ത്രണരേഖയ്ക്ക് സമീപത്ത് നിന്ന് പാക് പൗരനെ പിടികൂടി. ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണരേഖയ്ക്ക് സമീപത്ത് നിന്നാണ് സൈന്യം പാക് പൗരത്വമുള്ളയാളെ പിടികൂടിയതെന്നാണ് വിവരം.