ബർലിൻ: ജർമനിയിലെ ക്രിസ്മസ് ചന്തയിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവത്തിൽ പരിക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും. വിദേശകാര്യ മന്ത്രാലയമാണ് ഇന്ത്യക്കാരും പരിക്കേറ്റവരിൽ ഉണ്ടെന്ന് അറിയിച്ചത്.
പരുക്കേറ്റവർക്ക് ബെർലിനിലെ മാഗ്ഡെബർഗിലുള്ള ഇന്ത്യൻ എംബസി എല്ലാ സഹായവും നൽകി. പരുക്കേറ്റവരിൽ മൂന്നു പേർ ആശുപത്രിവിട്ടതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഭവത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
ബെർലിനിൽനിന്ന് 130 കിലോമീറ്റർ അകലെയുള്ള മാഗ്ഡെബർഗിലെ ക്രിസ്മസ് ചന്തയിൽ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ആൾത്തിരക്കുള്ള ചന്തയിലൂടെ 400 മീറ്ററോളം പ്രതി കാറോടിച്ചു കയറ്റുകയായിരുന്നു. ഒൻപതു വയസുകാരൻ ഉൾപ്പെടെ അഞ്ച് പേരാണ് അപകടത്തിൽ മരിച്ചത്. രണ്ടുപേർ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ആകെ പരുക്കേറ്റ ഇരുനൂറോളം പേരിൽ 41 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് സൗദി പൗരനായ 50 കാരനാണ് അറസ്റ്റിലായത്. അപകട സമയത്ത് ഇയാൾ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് ജർമൻ പൊലീസ് അറിയിച്ചു. ഇയാൾ ഡോക്ടറാണെന്നും 2006 മുതൽ ജർമനിയില്‍ സ്ഥിരതാമസമാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ മറ്റു പ്രതികളില്ലെന്നാണ് സൂചന.