പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ട ശ്രമം. യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് (മെയിൻ) പരീക്ഷയിലാണ് സംഭവം. സംസ്ഥാനത്ത് ആദ്യമായി ബയോമെട്രിക് പരിശോധന നടപ്പാക്കിയ പരീക്ഷയിലാണ് ആള്‍മാറാട്ടശ്രമം കണ്ടെത്തിയത്. പരിശോധനക്കിടെ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ യുവാവ് ഹാളിൽനിന്ന് ഓടി രക്ഷപ്പെട്ടു. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന പരീക്ഷയ്ക്കിടെയാണ് തട്ടിപ്പിന് ശ്രമം നടന്നത്. രാവിലെ 7.15 മുതൽ 9.15വരെയായിരുന്നു പരീക്ഷ. ഹാൾടിക്കറ്റിലെ ഫോട്ടോയും പരീക്ഷ എഴുതാനെത്തിയ ആളെയും പരീക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ പരിശോധിക്കും. ബയോമെട്രിക് പരിശോധനയും നടത്തും. ആധാർ ലിങ്ക് ചെയ്തവരുടെ ഡേറ്റയാണ് ബയോമെട്രിക് പരിശോധനയിലൂടെ വിലയിരുത്തുന്നത്. രേഖകൾ പരിശോധിക്കാൻ ഇൻവിജിലേറ്റർ അടുത്തെത്തിയപ്പോൾ യുവാവ് ഇറങ്ങി ഓടുകയായിരുന്നു. പിഎസ്‌സി ജീവനക്കാർ പുറകേ ഓടിയെങ്കിലും പുറത്ത് സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി യുവാവ് രക്ഷപ്പെട്ടു. രക്ഷപ്പെട്ട ആളെ തിരിച്ചറിയാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. സീറ്റിൽ ഹാൾ ടിക്കറ്റ് നമ്പർ രേഖപ്പെടുത്തിയിരുന്നതിനാൽ ഇറങ്ങി ഓടിയ ആളെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് പോലീസ്. 52,879 പേരാണ് സംസ്ഥാന തലത്തിൽ നടക്കുന്ന പരീക്ഷ എഴുതുന്നത്.
![psc exam copy](https://news4media.in/wp-content/uploads/2024/02/psc-exam-copy.jpg)