പക്ഷിപ്പനി ഭീതി: ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിക്കും മുട്ടയ്ക്കും സൗദി അറേബ്യയിൽ നിരോധനം
പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും ഇറക്കുമതി ചെയ്യുന്നതിന് സൗദി അറേബ്യ സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി.
സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) പുറത്തിറക്കിയ അറിയിപ്പിലാണ് തീരുമാനം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടയ്ക്കുമാണ് നിരോധനം ബാധകമാകുന്നത്.
ഇതിന് പുറമെ, മറ്റ് 16 രാജ്യങ്ങളിലെ ചില പ്രത്യേക പ്രവിശ്യകളിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും ഇറക്കുമതി ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ ആലപ്പുഴയും കണ്ണൂരും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.
അതേസമയം, അന്റാർട്ടിക്കയിൽ വന്യജീവികൾക്കിടയിൽ അതീവ മാരകമായ പക്ഷിപ്പനി വൈറസ് പടരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. രോഗബാധിതരായ ജീവികളിൽ മരണനിരക്ക് 100 ശതമാനം വരെ എത്താമെന്ന് ചിലിയൻ ഗവേഷകനായ വിക്ടർ നീര വ്യക്തമാക്കി.
2024 ഏപ്രിലിൽ ‘സ്കുവ’ എന്നറിയപ്പെടുന്ന അഞ്ച് സമുദ്രപക്ഷികളിലാണ് ഈ വൈറസ് വകഭേദം ആദ്യമായി കണ്ടെത്തിയത്.
ബാധിച്ചാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ ഒരു പ്രദേശത്തെ 90 മുതൽ 100 ശതമാനം വരെ ജീവികൾ ചത്തൊടുങ്ങാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഏകദേശം 900 കിലോമീറ്റർ നീളമുള്ള തീരപ്രദേശങ്ങളിൽ ഇതിനോടകം വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
English Summary
Saudi Arabia has imposed a complete ban on the import of poultry and eggs from India following reports of bird flu. The Saudi Food and Drug Authority (SFDA) stated that the ban applies to 40 countries, including India, and extends to specific provinces in 16 other countries. Meanwhile, reports indicate a highly lethal strain of bird flu spreading among wildlife in Antarctica, with researchers warning of mortality rates as high as 100% in affected populations.
saudi-bans-indian-poultry-bird-flu
Bird Flu, Saudi Arabia, Poultry Ban, SFDA, India Export, Avian Influenza, Kerala News









