ശ്വാസം മുട്ടലിന് ചികിത്സ തേടിയ പെൺകുട്ടിക്ക് നൽകിയത് തെരുവുനായയുടെ കടിയേറ്റ രോഗിക്കായി സൂക്ഷിച്ചിരുന്ന പേവിഷബാധ വാക്‌സിൻ; ഗുരുതര അശ്രദ്ധ!
ശാസ്താംകോട്ട:
ശ്വാസം മുട്ടലിനെ തുടർന്ന് ചികിത്സ തേടി ആശുപത്രിയിലെത്തിയ പതിനെട്ടുകാരിക്ക് പേവിഷബാധയ്‌ക്കുള്ള വാക്‌സിൻ മാറി കുത്തിവച്ച സംഭവത്തിൽ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചു. സംഭവം നടന്നത് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലാണ്.
കഠിനമായ ശ്വാസം മുട്ടൽ അനുഭവപ്പെട്ട പെൺകുട്ടി അമ്മയോടൊപ്പമാണ് ആശുപത്രിയിലെത്തിയത്. ഡോക്ടർ ഇഞ്ചക്ഷൻ നൽകാൻ നിർദേശം നൽകിയിരുന്നു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് മരുന്ന് മാറി കുത്തിവയ്‌പ് നൽകുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
അതേസമയം, തെരുവുനായ കടിയേറ്റ് പരിക്കേറ്റ മറ്റൊരു രോഗിയും അതേ സമയം ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയിരുന്നു. ആ രോഗിക്ക് നൽകാനായി സൂക്ഷിച്ചിരുന്ന പേവിഷബാധ വാക്‌സിനാണ് പെൺകുട്ടിക്ക് അബദ്ധത്തിൽ കുത്തിവച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
അബദ്ധം തിരിച്ചറിഞ്ഞതോടെ നഴ്‌സ് പെൺകുട്ടിയോടും ബന്ധുക്കളോടും ക്ഷമാപണം നടത്തി. തുടർന്ന് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ആശുപത്രി അധികൃതർ വിഷയത്തിൽ അടിയന്തരമായി ചർച്ച നടത്തി.
പെൺകുട്ടിക്ക് നൽകിയത് വാക്‌സിന്റെ പരിശോധനാ ഡോസാണെന്നും, ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ശ്വാസം മുട്ടലിനുള്ള ആവശ്യമായ ഇഞ്ചക്ഷനും പിന്നീട് പെൺകുട്ടിക്ക് നൽകിയതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെ ഉൾപ്പെടുത്തി അന്വേഷണ സമിതി രൂപീകരിച്ചതായും അധികൃതർ അറിയിച്ചു.
English Summary
An 18-year-old girl who came to a taluk hospital in Sasthamkotta seeking treatment for breathing difficulty was mistakenly administered a rabies vaccine.









