തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ അംഗമായ കെ.പി. ശങ്കർദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് രേഖപ്പെടുത്തിയത്.
ആശുപത്രിയിൽവച്ചുതന്നെ നാളെ മജിസ്ട്രേറ്റ് റിമാൻഡ് നടപടികൾ സ്വീകരിക്കും.
പക്ഷാഘാതത്തെ തുടർന്നാണ് കെ.പി. ശങ്കർദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശങ്കരദാസ് അബോധാവസ്ഥയിലാണെന്നും ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ചികിത്സയിൽ കഴിയുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.
നേരത്തെ ഈ കേസിൽ അറസ്റ്റിലായ എ. പത്മകുമാറിന്റെ ഭരണസമിതിയിൽ അംഗമായിരുന്നു കെ.പി. ശങ്കർദാസ്.
പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തെ ശക്തമായി വിമർശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പൊലീസ് ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുന്ന നടപടികൾ സ്വീകരിച്ചത്.
English Summary:
Former Travancore Devaswom Board member K.P. Shankardas was arrested by police in the Sabarimala gold theft case while undergoing treatment at a hospital in Thiruvananthapuram. The SIT recorded the arrest following criticism from the High Court over the delay. He will be produced for remand at the hospital.









