കൊല്ലം: ഏറെ വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് ജയിൽ മോചിതനാകുന്നു.
കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച സ്വാഭാവിക ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
ഇതോടെ കേസിൽ അറസ്റ്റിലായ മുഴുവൻ പ്രതികളും ജയിലിന് പുറത്തെത്തും എന്നത് പോലീസിനും പ്രത്യേക അന്വേഷണ സംഘത്തിനും (SIT) വലിയ തിരിച്ചടിയായിരിക്കുകയാണ്.
കുറ്റപത്രം സമർപ്പിക്കുന്നതിൽ അന്വേഷണസംഘത്തിന് സംഭവിച്ച ഗുരുതരമായ കാലതാമസം പ്രതികൾക്ക് തുണയായി
കേസ് രജിസ്റ്റർ ചെയ്ത് നിശ്ചിത സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ പ്രത്യേക അന്വേഷണ സംഘം പരാജയപ്പെട്ടതാണ് പ്രതികൾക്ക് നിയമപരമായ പഴുതുകൾ നൽകിയത്.
റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം കോടതിയിൽ സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതികൾക്ക് ‘സ്റ്റാറ്റ്യൂട്ടറി ജാമ്യം’ അഥവാ സ്വാഭാവിക ജാമ്യം ലഭിക്കാൻ വഴിയൊരുങ്ങിയത്.
ഉന്നതതലത്തിലുള്ള ഇടപെടലുകൾ കാരണമാണോ കുറ്റപത്രം വൈകുന്നത് എന്ന ആക്ഷേപവും ഇതിനോടകം ഉയർന്നു കഴിഞ്ഞു.
റിമാൻഡിൽ കഴിഞ്ഞ ഏക പ്രതിയും പുറത്തേക്ക്; ജനുവരി മുതൽ നീണ്ട നിയമപോരാട്ടം അവസാനിക്കുന്നു
ശബരിമല സ്വർണ്ണ കേസിൽ ആകെ 13 പ്രതികളിൽ 12 പേരെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. ഇതിൽ നിലവിൽ റിമാൻഡിൽ കഴിയുന്ന ഏക പ്രതിയായിരുന്നു കെ.പി. ശങ്കരദാസ്.
ജനുവരി 14-ന് അറസ്റ്റിലായ അദ്ദേഹം ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതികൾ അത് തള്ളുകയായിരുന്നു.
എന്നാൽ ഇപ്പോൾ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതോടെ നിയമപരമായി തന്നെ ജാമ്യം ലഭിക്കുമെന്ന് ഉറപ്പായി.
കട്ടിളപ്പാളി കേസ്, ദ്വാരപാലക ശില്പം പണിതതിലെ ക്രമക്കേട് എന്നീ കേസുകളിലും ശങ്കരദാസ് പ്രതിയാണ്.
സംസ്ഥാനത്ത് ചൂട് കനക്കും, ഒറ്റപ്പെട്ട മഴയും തുടരും: നിരവധി ജില്ലകളിൽ മഞ്ഞ അലർട്ട്
പ്രമുഖരുടെ നിര തന്നെ പ്രതിപ്പട്ടികയിൽ; അറസ്റ്റിലായവരും ജാമ്യം നേടിയവരും ആരൊക്കെ?
മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ, മുൻ അംഗങ്ങളായ എൻ. വാസു, മുരാരി ബാബു, ഡി. സുധീഷ് കുമാർ തുടങ്ങിയ ഉന്നതർ നേരത്തെ തന്നെ സ്വാഭാവിക ജാമ്യം നേടിയിരുന്നു.
തന്ത്രി കണ്ഠര് രാജീവര്, എസ്. ശ്രീകുമാർ എന്നിവർക്ക് റിമാൻഡ് കാലയളവിൽ തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ എസ്. ജയശ്രീക്ക് സുപ്രീം കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്. കൊല്ലം വിജിലൻസ് കോടതി കർശന ഉപാധികളോടെയായിരിക്കും ശങ്കരദാസിന് ഇന്ന് ജാമ്യം അനുവദിക്കുക.
English Summary
The high-profile Sabarimala gold theft case has seen a major development as the last remaining accused in custody, former Devaswom Board member K.P. Sankaradas, is expected to be granted statutory bail by the Kollam Vigilance Court today. The Special Investigation Team (SIT) failed to submit a chargesheet within the mandatory 90-day period, allowing all 12 arrested individuals, including high-ranking officials and the head priest, to walk free on bail. Sankaradas, who was arrested on January 14, had previously been denied bail multiple times on health grounds.









