ശബരിമല സ്വർണക്കൊള്ള; അന്വേഷണം അവസാനഘട്ടത്തിലേക്ക്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. യഥാർത്ഥ സ്വർണം നിലവിൽ എവിടെയാണെന്ന കണ്ടെത്തലാണ് പ്രത്യേക അന്വേഷണ സംഘം പ്രധാനമായും നടത്തുന്നത്.
എന്നാൽ അറസ്റ്റിലായ ഗോവർധൻ ഈ വിഷയത്തിൽ ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഗോവർധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങുന്നതിനായി അന്വേഷണ സംഘം നാളെ കോടതിയിൽ അപേക്ഷ നൽകും.
സ്മാർട്ട് ക്രിയേഷൻസിൽ ഉരുക്കി വേർതിരിച്ചെടുത്ത സ്വർണം ആരിലേക്ക് വിറ്റുവെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. സ്വർണം കൈമാറിയ ഇടനിലക്കാരനായ കൽപേഷിനെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
തമിഴ്നാട്ടിലെ ദിണ്ഡിഗലിൽ നിന്നുള്ള ഡയമണ്ട് മണി (ഡി-മണി) എന്ന വ്യക്തിയുടെ കൂട്ടാളിയായ ശ്രീകൃഷ്ണനുമായി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഫോണിലൂടെ ബന്ധപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
മറ്റുള്ളവരുടെ പേരിൽ എടുത്ത് മണി ഉപയോഗിച്ചിരുന്ന മൂന്ന് സിം കാർഡുകളിൽ നിന്നുള്ള കോൾ വിവരങ്ങളും പരിശോധിച്ചുവരികയാണ്. രാഷ്ട്രീയ സ്വാധീനമുള്ള ചില പ്രമുഖരുടെ ബിനാമിയായിരിക്കാം മണിയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.
സ്വർണപ്പാളികൾ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും അവ ഉരുക്കിയതെന്നാണ് നിലവിലെ കണ്ടെത്തൽ.
എന്നാൽ ദിണ്ഡിഗൽ സംഘം പാളികൾ പൂർണമായി മാറ്റിയിട്ടുണ്ടോയെന്നും വിഗ്രഹങ്ങൾ കടത്തിയോയെന്നുമുള്ള സംശയങ്ങളും ഇപ്പോൾ അന്വേഷിക്കുന്നുണ്ട്.
വിരുദുനഗർ സ്വദേശിയായ ശ്രീകൃഷ്ണന് വിഗ്രഹങ്ങളും പുരാവസ്തുക്കളും വിൽക്കുന്ന ബിസിനസുണ്ടെന്നും അന്വേഷണ സംഘം പറയുന്നു.
അതേസമയം, സ്വർണക്കൊള്ളയുമായി തനിക്കൊന്നും ബന്ധമില്ലെന്നും അന്വേഷണ സംഘം തന്നെ വേട്ടയാടുകയാണെന്നും ഡയമണ്ട് മണി മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ തനിക്ക് ബിസിനസില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും അന്വേഷണ സംഘത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയതായും മണി വ്യക്തമാക്കി.
സുഹൃത്തായ ബാലമുരുകന്റെ സിം ഉപയോഗിച്ചതാണ് തന്റെ ഏക പിഴവെന്നും സ്വർണക്കൊള്ളയെക്കുറിച്ച് മാധ്യമങ്ങളിൽ കണ്ട അറിവ് മാത്രമേയുള്ളുവെന്നും മണി പറഞ്ഞു.
താൻ ഒരു സാധാരണ ഗ്രാമവാസിയും നിരപരാധിയുമാണെന്നും വേട്ടയാടരുതെന്നും മണി മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു.
English Summary
The Special Investigation Team probing the Sabarimala gold robbery case has entered its final phase, focusing on tracing the original stolen gold. Arrested accused Govardhan has not yet revealed crucial details. The SIT plans to seek custody of Govardhan and Pankaj Bhandari. Investigators are also probing links to Dindigul-based businessman “Diamond Mani” and possible political connections. Mani has denied all allegations, claiming innocence and cooperation with the probe.
sabarimala-gold-heist-final-phase-investigation
Sabarimala gold robbery, Special Investigation Team, Diamond Mani, Govardhan, Pankaj Bhandari, Smart Creations, Kerala crime, gold smuggling, political nexus, investigation update









