ശബരിമല: ശബരിമല ഉത്സവത്തിന് ഏപ്രിൽ രണ്ടിന് കൊടിയേറും. ഉത്സവത്തിനും വിഷുപൂജകള്‍ക്കുമായി ക്ഷേത്ര നട ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. ഉത്സവം തീരുമ്പോള്‍ വിഷു ആഘോഷം തുടങ്ങുന്നതിനാല്‍ ഏപ്രിലില്‍ 18 ദിവസം നട വീണ്ടും തുറക്കും.
ബുധനാഴ്ച രാവിലെ 9.45-നും 10.45-നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്‌മദത്തന്റെയും കാര്‍മികത്വത്തിലാണ് കൊടിയേറ്റ് നടക്കുക. ഏപ്രില്‍ മൂന്നിന് ഉത്സവബലി തുടങ്ങും. 10-ന് രാത്രി ഒന്‍പതോടെ ശരംകുത്തിയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത് നടക്കും. തുടർന്ന് തിരികെയെത്തി പഴുക്കാമണ്ഡപത്തില്‍ വിശ്രമം.
11-ന് പുലര്‍ച്ചെ ശ്രീകോവിലിലേക്ക് മടങ്ങി പൂജകള്‍ നടക്കും.11-ന് രാവിലെ ഒന്‍പതോടെയാണ് പമ്പയിലേക്ക് അറാട്ട് എഴുന്നള്ളത്ത് നടക്കുക. ആറാട്ടുകഴിഞ്ഞ് തിരിച്ചുവരുംവരെ ദര്‍ശനമില്ല. 11 മണിക്കാണ് ആറാട്ട്.
തുടര്‍ന്ന് പമ്പാഗണപതിക്ഷേത്രത്തില്‍ അയ്യപ്പനെ എഴുന്നള്ളിച്ചിരുത്തിയ ശേഷം വൈകീട്ട് നാലോടെ സന്നിധാനത്തേക്ക് മടങ്ങും. ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തുമ്പോള്‍ ശബരിമല ഉത്സവം കൊടിയിറങ്ങും. രാത്രി 10-ന് നട അടയ്‌ക്കും.
12-ന് വിഷു ആഘോഷത്തിനും മേടമാസ പൂജയ്‌ക്കുമായി നട തുറക്കും. 14-ന് പുലര്‍ച്ചെ മൂന്നിന് ആണ് വിഷുക്കണി ദര്‍ശനം. 18-ന് രാത്രി 10-ന് നട അടയ്‌ക്കും.