ചിറ്റിലഞ്ചേരി: പ്രത്യേക മന്ത്രവാദചികിത്സയിലൂടെ രോഗം മാറ്റാമെന്ന് പറഞ്ഞ് വീട്ടമ്മയുടെ സ്വർണാഭരണം കവർന്നസംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നെന്മാറ വക്കാവ് സ്വദേശിയായ അൻപതുകാരിയുടെ മുക്കാൽ പവൻ തൂക്കമുള്ള സ്വർണക്കമ്മലാണ് മന്ത്രവാദചികിത്സയുടെ മറവിൽ തട്ടിയെടുത്തത്.robbing a housewife’s gold jewelery saying that it can be cured by witchcraft treatment
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. വക്കാവ് മേഖലയിൽ ഭിക്ഷക്കാരുടെ വേഷത്തിലെത്തിയ രണ്ടു സ്ത്രീകളാണ് രോഗം മാറ്റുന്നതിന് മന്ത്രവാദചികിത്സയുണ്ടെന്ന് വീട്ടമ്മയെ വിശ്വസിപ്പിച്ചത്. തുടർന്ന് മന്ത്രവാദചികിത്സ നടത്തുന്നതിനായി ആളെ പറഞ്ഞുവിടുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ചികിത്സ നടത്തി രോഗം പൂർണമായും സുഖപ്പെടുത്താമെന്ന് പറഞ്ഞ് ഒരാൾ എത്തി. ചികിത്സയുടെ ഭാഗമായി ചെറുനാരങ്ങയിൽ സ്വർണാഭരണം താഴ്ത്തി മൊന്തയിലിട്ട് പൂജിച്ച് 21 ദിവസം കഴിഞ്ഞ് തുറന്നുനോക്കിയാൽ മതിയെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
തുടർന്ന് പൂജിക്കുന്നതിനായി ഒരു ചെവിയിലെ കമ്മൽ കൊടുത്തുവെങ്കിലും അത് പോരെന്നും കൂടുതൽ ഫലം കിട്ടാൻ രണ്ടു കമ്മലും വേണമെന്നും ആവശ്യപ്പെട്ടതോടെ നൽകുകയായിരുന്നു. ഇതിനിടെ ചായയുണ്ടാക്കാൻ വീട്ടമ്മയോട് ആവശ്യപ്പെട്ടു. വീടിനകത്ത് പോയ നേരം കമ്മൽ മോഷ്ടിച്ച് ചെറുനാരങ്ങ മാത്രം നൽകി പൂജ നടത്താനായി വന്നയാൾ മടങ്ങുകയായിരുന്നു.
രണ്ടു ദിവസങ്ങൾക്കുശേഷം കുടുംബക്കാരോട് പറഞ്ഞതിനെത്തുടർന്നുണ്ടായ സംശയത്തിൽ മൊന്ത തുറന്ന് ചെറുനാരങ്ങ പരിശോധിച്ചപ്പോഴാണ് സ്വർണാഭരണം നഷ്ടപ്പെട്ട വിവരമറിയുന്നത്.
ഇതോടെയാണ് നെന്മാറ പോലീസിൽ ഇവർ പരാതി നൽകിയത്. സംഭവം പുറത്തറിഞ്ഞതോടെ വക്കാവിലെ തന്നെ രണ്ടു വീടുകളിൽ ഇയാൾ എത്തിയിരുന്നതായും ദോഷം മാറ്റാൻ മന്ത്രവാദം ചെയ്യാമെന്ന് വിശ്വസിപ്പിച്ച് ആയിരം രൂപ മുൻകൂറായി വാങ്ങി അടുത്ത ദിവസം പൂജയ്ക്കായി എത്തുമ്പോൾ 10,000 രൂപ കൂടി തരണമെന്ന് ആവശ്യപ്പെട്ട് മടങ്ങിയതായും പറയുന്നു.
പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവെങ്കിലും പ്രതിയെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. ഇതേത്തുടർന്ന് നെന്മാറ ഗ്രാമത്തിലെയും ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ഊർജ്ജിതമാക്കുമെന്നും നെന്മാറ പോലീസ് പറഞ്ഞു.