തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹണി ട്രാപ്പിൽപ്പെടുത്തിയ യുവാവിനെ മർദിച്ച ശേഷം ഔഡി കാറും സ്വര്‍ണവും പണവും ഫോണും കവർന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
കാട്ടാക്കട സ്വദേശി അനുരാജിനെയാണ് ആക്രമിച്ച ശേഷം കവർച്ച നടത്തിയത്. 15 ലക്ഷം രൂപ വരുന്ന ഔഡി കാറും സ്വർണാഭരണങ്ങളും പണവും മൊബൈൽഫോണും ഇയാളിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു.
സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഷഹബാസ് കൊലപാതകത്തിൽ ആറ് പ്രതികൾ; കുറ്റപത്രം സമർപ്പിച്ചു
കോഴിക്കോട്: താമരശേരി ഷഹബാസ് കൊലപാതകത്തിൽ ആറു പേരെ പ്രതി ചേർത്തുള്ള കുറ്റപത്രം സമർപ്പിച്ചു. ജുവൈനൽ ജസ്റ്റിസ് ബോർഡ് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിച്ചത്.
107 സാക്ഷികളെ ഉൾപ്പെടുത്തിയുള്ള കുറ്റപത്രത്തിൽ, ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. ഗൂഢാലോചനയെ കുറിച്ച് തുടർ അന്വേഷണം നടത്തുമെന്നും കുറ്റപത്രത്തിലുണ്ട്.
ഷഹബാസിൻ്റെ കുടുംബം തുടക്കം മുതൽ തന്നെ പ്രതികളായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ ബന്ധുക്കളുടെ പങ്കിൽ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ കൃത്യത്തിൽ പ്രതികളുടെ ബന്ധുക്കളാരും നേരിട്ട് പങ്കെടുത്തില്ലെന്നാണ് പൊലീസ് നിഗമനം.
ബന്ധുക്കളുടെയടക്കം പങ്ക് സംബന്ധിച്ച് കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.
അതേസമയം കേസിൽ പ്രതികളായ ആറ് വിദ്യാർത്ഥികളുടെ ജാമ്യഹർജികൾ ഹൈക്കോടതി അന്തിമവാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു.