ലോകത്ത് ആദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവച്ച രോഗി ആശുപത്രി വിട്ടു. മാർച്ച് 16 ന്, നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വൃക്ക ശരീരത്തിലേക്ക് മാറ്റി സ്ഥാപിച്ചത്. സ്ലേമാന്റെ വൃക്ക നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും ഇനി ഡയാലിസിസ് ആവശ്യമില്ലെന്നും ഡോക്ടർമാർ പറഞ്ഞു. ആശുപത്രി വിട്ട് വീട്ടിലേക്ക് പോകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണെന്ന് സ്ലേമാൻ പ്രസ്താവനയിൽ പറഞ്ഞു. ആയിരക്കണക്കിന് ആളുകൾക്ക് പ്രതീക്ഷ നൽകുന്ന ഒരു മാർഗമായാണ് ഇതിനെ കണ്ടത്, അദ്ദേഹം കൂട്ടിച്ചേർത്തു.
62 കാരനായ റിച്ചാർഡ് സ്ലേമാനെ മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി ബിബിസി റിപ്പോർട്ട് ചെയ്തു. ലോകത്തിലാദ്യമായയാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ജീവിച്ചിരിക്കുന്ന ഒരാളിലേക്ക് വിജയകരമായി മാറ്റിവയ്‌ക്കുന്നത് .
2018 ൽ, സ്ലേമാൻ മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ വൃക്ക സ്വീകരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം വീണ്ടും വൃക്ക തകരാറിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഇതൊടെയാണ് പന്നിയുടെ വൃക്ക മാറ്റിവയ്‌ക്കാനുള്ള സാദ്ധ്യത ഡോക്ടർമാർ ആരാഞ്ഞത്. കേംബ്രിഡ്ജ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഇജെനെസിസാണ് പന്നി വൃക്കയിൽ ജനിതമാറ്റം വരുത്തി മനുഷ്യ ജീനുകൾ കൂട്ടിച്ചേർത്തത്.