ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് അപകടത്തിൽപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാനായില്ല. ശ്രമങ്ങൾ ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആണ് അനിശ്ചിതത്വം . കഴിഞ്ഞ ദിവസം നടത്തിയ രക്ഷാപ്രവർത്തനം മുന്നേറ്റം നടത്തിയിരുന്നു. നൂതന ആഗർ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് വെള്ളിയാഴ്ച രാവിലെ ആറു മണി വരെ തുരങ്കത്തിനുള്ളിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങളുടെ 21 മീറ്റർ വരെ തുരന്നതായി എമർജൻസി ഓപ്പറേഷൻ സെന്ററിലെ സിൽക്യാര കൺട്രോൾ റൂം അറിയിച്ചു.
എന്നാൽ, അവശിഷ്ടങ്ങൾക്കുള്ളിൽ കഠിനമായ ഒരു പദാർത്ഥത്തിന്റെ സാന്നിധ്യം കാരണം ഡ്രില്ലിംഗ് പ്രക്രിയ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇത് രക്ഷാ പ്രവർത്തനത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അടുത്ത് എത്താൻ ഏകദേശം 45 മുതൽ 60 മീറ്റർ വരെ ഡ്രില്ലിംഗ് തുടരേണ്ടിവരുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. മണിക്കൂറിൽ 5 മീറ്റർ എന്ന രീതിയിലാണ് മെഷീൻ പ്രവർത്തിക്കുന്നത്. ഇത് മുൻപ് ഉണ്ടായിരുന്ന മെഷീന്റെ ശേഷിയേക്കാൾ കൂടുതലാണ്.
തൊഴിലാളികളുടെ മാനസികാരോഗ്യം നിരീക്ഷിക്കുന്നതിനും അവർക്ക് പിന്തുണ നൽകുന്നതിനുമായി തുടർച്ചയായ ആശയവിനിമയം നടത്തുന്നുണ്ട്.കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് പൈപ്പുകളിലൂടെ ഭക്ഷണവും വെള്ളവും ഓക്‌സിജനും നൽകുന്നു. വോക്കി-ടോക്കികൾ വഴി രക്ഷാപ്രവർത്തകരുമായി അവർ ബന്ധപ്പെടുന്നുണ്ട്. കൂടാതെ തുരങ്കത്തിന് സമീപം മെഡിക്കൽ അടിസ്ഥാന സൗകര്യവും സ്ഥാപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെയാണ് പുതിയ ഡ്രില്ലിംഗ് മെഷീനുകൾ എത്തിച്ചത്. സമാനമായ രക്ഷാപ്രവർത്തനങ്ങളിൽ പരിചയമുള്ള നോർവേ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുമായും ഭരണകൂടം ചർച്ച നടത്തിയിട്ടുണ്ട്. അതേസമയം കേന്ദ്രമന്ത്രി വികെ സിംഗ് സംഭവസ്ഥലം സന്ദർശിച്ചു. രക്ഷാപ്രവർത്തനങ്ങളിൽ ശുഭാപ്തിവിശ്വാസമുണ്ടെന്നും കുടുങ്ങിക്കിടക്കുന്ന എല്ലാ തൊഴിലാളികളെയും രക്ഷിക്കുന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also ; 17.11.2023. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ