75-ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവിൽ രാജ്യം. 1950ൽ നമ്മുടെ രാജ്യത്ത് ഭരണഘടന പ്രാബല്യത്തിൽ വന്ന ദിവസത്തിന്റെ അടയാളമാണ് റിപ്പബ്ളിക് ദിനാഘോഷം. കർത്തവ്യപഥിൽ രാവിലെ എട്ട് മണിക്ക് രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയ പതാക ഉയർത്തുന്നതോടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി .വികസിത ഭാരത്’ എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥി . നാരീ ശക്തിയുടെ വിളംബരം കൂടിയാണ് ഇത്തവണത്തെ പരേഡ് എന്നതും പ്രസക്തം.വിവിധ സ്ഥലങ്ങളിൽ ആഘോഷങ്ങൾ പുരോഗമിക്കുകയാണ് .
അതേ സമയം 75ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കമായി.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരുഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു.തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകി. മലയാളത്തിലാണ് ഗവർണറുടെ സന്ദേശം ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ സംബന്ധിച്ചു. മുഖ്യമന്ത്രിയെ പേര് വിളിച്ചാണ് ഗവർണർ പ്രസംഗത്തിൽ അഭിസംബോധന ചെയ്തത്. പ്രസംഗത്തിലുടനീളം കേന്ദ്ര സർക്കാറിന്റെ നേട്ടങ്ങൾ അദ്ദേഹം വിവരിച്ചു. ഇതോടൊപ്പം കേരളത്തെ വിമർശിക്കുകയും ചെയ്തു. കേരളം ആരോഗ്യകരമായ ജനാധിപത്യം പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമാണ്. ഇതാണ് റിപ്പബ്ലിക് എന്ന വാക്കിൻ്റെ അർത്ഥം. രാജ്യം പരമാധികാര രാഷ്ട്രമായി മാറിയതിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ റിപ്പബ്ലിക് ദിനവും. ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിക്കുന്നതോടെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിക്കുന്നു.
Read Also : കോവിഡ് നിങ്ങളുടെ പ്രത്യുല്പാദനശേഷിയെ ബാധിക്കുമോ ? ഏറ്റവും പുതിയ പഠനം !