തിരുവനതപുരത്ത് ഇന്നലെയാണ് യുവ ഡോക്ടർ ആത്മഹത്യ ചെയ്തത്. വെള്ളനാട് സ്വദേശിനിയായ ഡോക്ടർ റൂമിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ മാത്രം കഴിഞ്ഞ ആറു മാസത്തിനിടെ രണ്ടു വനിതാ ഡോക്ടർമാരാണ് ആത്മഹത്യ ചെയ്തത്. ഇപ്പോൾ ഇത് സംബന്ധിച്ച ഒരു റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ ഇരുപതോളം ഡോക്ടർമാർ ആത്മഹത്യ ചെയ്തതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തികം, ജോലിയിലെ സമ്മർദം, വ്യക്തിപരമായ വിഷയങ്ങൾ തുടങ്ങിയവ കാരണമാണ് ഡോക്ടർമാർ ആത്മഹത്യ ചെയ്യുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
തിരുവനന്തപുരം െമഡിക്കൽ കോളജിൽ ഈ കാലയളവിൽ 20 ആത്മഹത്യാ ശ്രമങ്ങൾ നടന്നതായും ഗുരുതരമായ സാഹചര്യമായതിനാൽ ഡോക്ടർമാർക്കു മാനസിക പിന്തുണ ഉറപ്പാക്കാനും കൗൺസിലിങ് നൽകാനുമുള്ള നടപടികൾ ആരംഭിച്ചതായും ഐഎംഎ ഭാരവാഹികൾ പറഞ്ഞു. ‘‘ചെറിയ വെല്ലുവിളികൾപോലും നേരിടാൻ യുവാക്കൾക്ക് കഴിയുന്നില്ല എന്നതിന്റെ ഉദാഹരണമാണിത്. യുവാക്കൾക്കിടയിൽ മാത്രമല്ല മുതിർന്നവരിലും ആത്മഹത്യാ പ്രവണതയുണ്ട്. ഡോക്ടർമാർക്കു മാനസിക പിന്തുണ ഉറപ്പാക്കാൻ ഐഎംഎ ടെലി കൗൺസിലിങ് സംവിധാനം തയാറാക്കിയിട്ടുണ്ട്. സേവനം ആവശ്യമായവർക്ക് കൗൺസിലിങ് നൽകും. ആശുപത്രികളിൽ ജോലി സമ്മർദം കുറയ്ക്കാനുള്ള ഉല്ലാസ വേളകൾ സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്’’ ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. എൻ.സുൾഫി അറിയിച്ചു.