കൊച്ചി: മലയാളികളുടെ അരിയാഹാരത്തോടുള്ള പ്രിയം കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദശകത്തിൽ സംസ്ഥാനത്ത് അരി ഉപഭോഗത്തിൽ ഗണ്യമായ കുറവുണ്ടായതായാണ് റിപ്പോർട്ട്
2011-12 കാലഘട്ടത്തിൽ പ്രതിമാസം ശരാശരി 7.39 കിലോഗ്രാം ആയിരുന്നു ഗ്രാമീണ കേരളത്തിലെ ആളോഹരി അരി ഉപഭോഗം. 2022-23ൽ ഇത് 5.82 കിലോഗ്രാം ആയി കുറഞ്ഞു. നഗരപ്രദേശങ്ങളിൽ 6.74 കിലോഗ്രാം ആയിരുന്നത് 5.25 കിലോഗ്രാം ആയി കുറഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തിറക്കിയ പുതിയ ഗാർഹിക ഉപഭോഗ ഡാറ്റയിൽ പറയുന്നു.
കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്ത് അരിയുടെ ആവശ്യക്കാർ 50 ശതമാനം കുറഞ്ഞുവെന്ന് അരി മിൽ വ്യവസായ മേഖലയിലുള്ളവർ പറയുന്നു. ദിവസം മൂന്ന് തവണ അരിയും അരി ഉൽപ്പന്നങ്ങളും കഴിച്ചിരുന്ന ആളുകൾ ഇപ്പോൾ പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും ഗോതമ്പ് ആണ് തെരഞ്ഞെടുക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണശീലങ്ങളിലെ മാറ്റം കണക്കിലെടുത്ത്, അരി മില്ലുകൾ വൈവിധ്യവൽക്കരിക്കാൻ തുടങ്ങിയിട്ടുണ്ട്.
അരിയുടെ ഉപഭോഗം കുറഞ്ഞിട്ടുണ്ടെങ്കിലും മലയാളികൾക്കിടയിൽ ഗോതമ്പ് ഉൽപ്പന്നങ്ങളുടെ ഉപഭോഗം വർദ്ധിച്ചിട്ടുണ്ട്. പല യുവാക്കളും ഉച്ചഭക്ഷണത്തിന് ഊണിന് പകരം രണ്ട് വടയോ മുട്ട പഫ്‌സോ ആണ് ഇഷ്ടപ്പെടുന്നതെന്ന് അരി വ്യാപാരികൾ പറയുന്നു.
എന്നാൽ അരി കഴിക്കുന്നവരിൽ മട്ട ഇനം തെരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന ഉണ്ടായിട്ടുണ്ട്. തമിഴ്നാട്ടിൽ പോലും മട്ട അരിയുടെ വിൽപ്പന കൂടിയിട്ടുണ്ട്. യുഎസ്, യുകെ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്ക് മട്ട അരി കയറ്റുമതി ചെയ്യുന്നുണ്ട്. പ്രതിമാസം 20 കണ്ടെയ്നർ അരി യുകെയിലേക്ക് ഞങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് പ്രമുഖ അരി വ്യാപാരി പറഞ്ഞു.
അതേസമയം എണ്ണയിൽ വറുത്ത് കോരിയ സാധനങ്ങൾ അടക്കമുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ ഉപഭോഗവും കേരളീയർക്കിടയിൽ വർദ്ധിച്ചിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. ‘ആളുകൾ അരി ഉപഭോഗം കുറച്ചിട്ടുണ്ടെങ്കിലും ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കാതിരിക്കുന്ന പ്രവണത ഇപ്പോഴും കാണുന്നുണ്ട്.
അരി ഗ്ലൂക്കോസും ലിപിഡ് അളവും വർദ്ധിപ്പിക്കുമെന്നും ഇത് അമിതവണ്ണത്തിന് കാരണമാകുമെന്നും പ്രമേഹ വിദഗ്ധർ പറഞ്ഞു. കേരളത്തിൽ പൊണ്ണത്തടി ആശങ്കാജനകമായ തോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 20 വയസ്സിനു മുകളിലുള്ളവരിൽ 90 ശതമാനത്തിലധികം പേരും പൊണ്ണത്തടി വിഭാഗത്തിലാണെന്നും ആരോഗ്യവിദഗ്ദർ പറഞ്ഞു.