ന്യൂഡൽഹി: രേഖ ഗുപ്ത ഇന്ന് രാജ്യ തലസ്ഥാനത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുമ്പോൾ സ്ത്രീ സമത്വത്തിന്റെ കാര്യത്തിൽ രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരങ്ങളാണ് താണ്ടുന്നത്.
നാല് വനിതാ മുഖ്യമന്ത്രിമാർക്കാണ് ഇതോടെ ഡൽഹി ജന്മം നൽകുന്നത്. സുഷമ സ്വരാജ്, ഷീലാ ദീക്ഷിത്, അതിഷി എന്നിവരാണ് നേരത്തെ ഡൽഹിയുടെ മുഖ്യമന്ത്രിമാരായ വനിതകൾ.
ഇതിൽ സുഷമ സ്വരാജ് ബിജെപി നേതാവും ഷീലാ ദീക്ഷിത് കോൺഗ്രസ് നേതാവും അതിഷി ആം ആദ്മി നേതാവുമായിരുന്നു. 27 വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ വീണ്ടും ബിജെപി അധികാരം തിരിച്ച് പിടിച്ചപ്പോൾ വനിതയെ തന്നെ മുഖ്യമന്ത്രിയാക്കിയിരിക്കുകയാണ് ബിജെപി.
പർവേശ് വർമയുടെയും രേഖ ഗുപ്തയുടെയും പേരുകളാണ് തുടക്കം മുതൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നത്. ജാട്ട് വിഭാഗക്കാരനാണ് പർവേശ് വർമ. എന്നാൽ രേഖയാകട്ടെ ബനിയ വിഭാഗവും. അരവിന്ദ് കേജ്‌രിവാളിനെ തോൽപിച്ചു എന്നതായിരുന്നു പർവേശിനെ മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കാനുള്ള മാനദണ്ഡമായി പറഞ്ഞിരുന്നത്.
എന്നാൽ, തുടക്കം മുതൽതന്നെ രേഖ ഗുപ്ത എന്ന ഒറ്റ പേരിൽ ആർഎസ്എസ് ഉറച്ചു നിന്നതോടെ ഡൽഹി വീണ്ടുമൊരു വനിതാ മുഖ്യമന്ത്രിയെ വാഴിച്ച് ചരിത്രമെഴുതുകയാണ്.
സ്ഥാനമൊഴിയുന്നത് വനിതാ മുഖ്യമന്ത്രിയാണെന്നതും ആം ആദ്മി പാർട്ടിയുടെ മറ്റു പ്രധാനികൾ തോറ്റതിനാൽ അതിഷി പ്രതിപക്ഷ നേതാവാകാനുള്ള സാധ്യതയും രേഖയെ മുഖ്യമന്ത്രിയായി തീരുമാനിക്കാൻ ബിജെപിയെ പ്രേരിപ്പിച്ച ഘടകങ്ങളാണ്.
മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനായ പർവേശിന് മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് എന്നിവരുമായി ഏറെ അടുപ്പമുണ്ട്. ഈ സാഹചര്യത്തിൽ മാധ്യമങ്ങൾ പർവേശിനെ ഡൽഹിയുടെ നിയുക്ത മുഖ്യമന്ത്രിയെന്ന നിലയിൽ അവതരിപ്പിക്കുകയായിരുന്നു.
അത് പക്ഷേ പർവേശിന് വിനയായി. പർവേശ് തന്നെ സൃഷ്ടിച്ചെടുക്കുന്ന അതിരുവിട്ട കളിയാണ് ഇത്തരത്തിലുള്ള മാധ്യമ വാർത്തകൾ എന്ന വിമർശനമുണ്ടായി. കൂടിക്കാഴ്ചയ്ക്ക് അമിത് ഷാ, പർവേശിനു സമയമനുവദിച്ചില്ലെന്ന വാർത്തയും ഇതിനു പിന്നാലെ വന്നു.
എബിവിപിയിൽ തുടങ്ങുന്ന സജീവ പ്രവർത്തനചരിത്രമുള്ള രേഖയ്ക്ക് ആർഎസ്എസിന്റെ പിന്തുണയുണ്ടെന്നു നേരത്തെ തന്നെ വ്യക്തമായിരുന്നു. സംഘം രേഖയുടെ പേരു മാത്രമേ നിർദേശിച്ചുള്ളു എന്നാണ് സൂചന.
ഡൽഹിയിൽ ബനിയ വിഭാഗം ഏതാണ്ട് 7ശതമാനം മാത്രമേയുള്ളു എങ്കിലും ബിജെപിയിൽനിന്ന് എഎപിയിലേക്ക് ഈ വിഭാഗം പിന്തുണ മാറ്റിയെന്ന വിലയിരുത്തൽ നേരത്തേയുണ്ടായിരുന്നു.