കൊച്ചി: തമ്മനം ഫൈസൽ ഒരു കാലത്ത് കൊച്ചിയെ വിറപ്പിച്ചഗുണ്ടാ നേതാവ്. ഭായ് നസീറിന്റെ വിശ്വസ്തനായിരുന്നു ഒരുകാലത്ത്. ശരിപ്പേര് ജോർജ് ജോസഫ്. തമ്മനം സ്വദേശിയായ ഫൈസൽ അങ്കമാലിയിലെത്തിയെങ്കിലും പഴയ പേര് മാറിയില്ല. വിവാഹത്തോടെ ആളൊന്ന് ഒതുങ്ങി. ആദ്യം അങ്കമാലി പുളിയനത്തുള്ള ഭാര്യാ വീട്ടിൽ താമസമാക്കി. പിന്നീട് വാടകവീട്ടിലേക്കു താമസം മാറി. പഴയപണിയൊക്കെ നിർത്തി ഇപ്പോൾ ആരും ചെയ്യാൻ ഒന്നു മടിക്കുന്ന ബിസിനസുമയി സ്വസ്ഥമായി ജീവിക്കുകയാണ്. നഗരത്തിലെ വീടുകളിൽനിന്നു കക്കൂസ് മാലിന്യം ശേഖരിച്ചു പലയിടങ്ങളിൽ തട്ടലാണു ഇപ്പോൾ ഫൈസലിന്റെ ബിസിനസ്. നിരവധി കക്കൂസ് മാലിന്യ ടാങ്കർ ലോറികളുടെ ഉടമയാണിപ്പോൾ ഫൈസലിനുണ്ട്.
2016 മുതൽ ഫൈസൽ ഗുണ്ടാപണി നിർത്തിയെന്നാണു പോലീസ് പറയുന്നത്. ഇടക്ക് ചെറിയൊരു പ്രശ്നംഉണ്ടാക്കിയെങ്കിലും പരാതിക്കാർ പിൻവലിയുകയായിരുന്നു. 2021ൽ ഒരു അടിപിടി കേസുണ്ടായതോടെയാണു ഫൈസൽ പോലീസിനു മുന്നിൽ വീണ്ടുമെത്തുന്നത്. ഗുണ്ടാസംഘത്തിലെ ഒരാളുടെ പിതാവ് മരിച്ചപ്പോൾ വൈരം മറന്നു ഇരുസംഘത്തിൽപ്പെട്ടവരും ആദരാഞ്ജലിയർപ്പിക്കാനെത്തിയിരുന്നു. അവിടെ വച്ചു മരട് അനീഷിന്റെ സംഘത്തിൽപെട്ട ഒരാൾ ഫൈസലുമായി ഉരസി.
അയാളെ അടിച്ചു വാഹനത്തിൽ കയറ്റി മണിക്കൂറുകളോളം അയാളുമായി കറങ്ങി വണ്ടിയിലിട്ടു മർദിച്ചശേഷം ആലുവയിലെ ആശുപത്രിയിലാക്കി സ്ഥലംവിടുകയായിരുന്നു ഫൈസൽ. തുടർന്നയാൾ വിദഗ്ധചികിൽസയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറി. സംഭവം ചിത്രീകരിച്ച വീഡിയോ പുറത്തായതോടെയാണു ഫൈസൽ വീണ്ടും പോലീസ് ശ്രദ്ധയിൽപെടുന്നത്.
സംഭവം നടന്നു 11 ദിവസത്തിനുശേഷം എറണാകുളം സൗത്ത് പോലീസ് കേസെടുത്തതോടെയാണ് വാർത്ത പുറത്തുവന്നത്. പക്ഷെ ഫൈസലിനെതിരേ പരാതി നൽകാൻ മർദനമേറ്റയാൾ തയാറായിരുന്നില്ല. പിന്നീട് നിർബന്ധിച്ചാണു പോലീസ് കേസെടുത്തത്. ഈ കേസിൽ ജാമ്യമെടുത്തു കഴിയവെയാണ് കഴിഞ്ഞാഴ്ച മമ്മൂട്ടിയുടെ പുതിയ സിനിമയുടെ റിലീസിങ് ഗുണ്ടകളുടെ നേതൃത്വത്തിൽ ആഘോഷിച്ച വീഡിയോ വൈറലായത്. ഫൈസലിന്റെ സംഘാംഗമായ മാറമ്പള്ളി സ്വദേശിയും വീഡിയോയിൽ ഉണ്ടായിരുന്നു. ഇതോടെയാണു ഫൈസൽ വീണ്ടും പോലീസിന്റെ ശ്രദ്ധയിൽ വരുന്നത്. കേസില്ലാത്തതിനാൽ, പോലീസും ഫൈസലിനെ ശ്രദ്ധിച്ചിരുന്നില്ല.
എന്നാൽ ‘ഓപ്പറേഷൻ ആഗ്’ നടക്കുന്ന സമയമായതിനാൽ, തമ്മനം ഫൈസലിനെ പറ്റി അന്വേഷിക്കണമെന്നു പോലീസ് ഹെഡ്ക്വാട്ടേഴ്‌സിൽനിന്നു നിർദേശമെത്തി. അതോടെയാണു അങ്കമാലി പോലീസ് എസ്.ഐ. ഫൈസലിനെ തപ്പി വീട്ടിലെത്തുന്നത്. സി.ഐയും എസ്.ഐയും സ്ഥലം മാറി വന്നവരായതിനാൽ ഫൈസലിനെ മുൻപരിചയവും ഇല്ലായിരുന്നു. ആദ്യം ചെന്നപ്പോൾ ഫൈസൽ ഉണ്ടായിരുന്നില്ല. പകൽ മുഴുവൻ സമയവും ഫൈസൽ എറണാകുളത്തായിരിക്കും. രാത്രിവൈകിയാണു വീട്ടിലെത്തുന്നത്.
26 ന് അവധിയായതിനാലാണു വീട്ടിലുണ്ടായിരുന്നത്. വൈകിട്ടു 6.30 നാണ് ഡിവൈ.എസ്.പി: സാബുവും സംഘവും ഫൈസലിന്റെ വീട്ടിലെത്തിയത്. പിന്നാലെ ഇതൊന്നുമറിയാതെ പിന്നാലെ അങ്കമാലി എസ്.ഐയുമെത്തി. സംഭവം നടക്കുമ്പോൾ ഫൈസലിന്റെ മൂന്നു ജോലിക്കാർ മുറ്റത്തുണ്ടായിരുന്നു. ഇവരിൽനിന്നാകാം വീഡിയോ പുറത്തുപോയതെന്നാണു പോലീസ് പറയുന്നത്. പഴയ സംഘാംഗങ്ങളിൽ പലരും ഫൈസലിന്റെ തൊഴിലാളികളാണിപ്പോൾ. ഡിവൈ.എസ്.പി: സാബു ഏറെക്കാലം അങ്കമാലി സ്‌റ്റേഷനിൽ ജോലി ചെയ്തിട്ടുണ്ട്.
ഈ സമയത്താണു ഫൈസലുമായി അടുപ്പം തുടങ്ങിയത്. മരട് അനീഷിന്റെ സംഘത്തെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കാൻ പോലീസ് മുഖ്യമായും ആശ്രയിക്കുന്നതു ഫൈസലിനേയാണ്. ഇതാണു പോലീസുമായുള്ള അടുപ്പത്തിനു കാരണമെന്നും പറയുന്നു.