ഹെൽസിങ്കി: പ്രമുഖ യുക്തിവാദിയും എഴുത്തുകാരനുമായ സനൽ ഇടമറുക് പോളണ്ടിൽ അറസ്റ്റിലായി. പോളണ്ടിലെ വാർസോ മോഡ്ലിൻ വിമാനത്താവളത്തിൽ വച്ചായിരുന്നു സനൽ ഇടമറുകിനെ അറസ്റ്റ് ചെയ്തത്.
2020 ലെ വിസ തട്ടിപ്പുകേസിൽ സനലിനെതിരെ നേരത്തെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. പോളണ്ടിലെ വാർസോ മോഡ്ലിൻ വിമാനത്താവളത്തിൽവെച്ച് മാർച്ച് 28-ാം തീയതി അധികൃതർ കസ്റ്റഡിയിലെടുത്തെന്നാണ് ഫിൻലൻഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സനൽ ഇടമറുക് അറസ്റ്റിലായതായി ഫിൻലൻഡിലെ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട് .രാജ്യാന്തര കോൺഫറൻസിൽ പങ്കെടുക്കാനാണ് സനൽ പോളണ്ടിലെത്തിയത്.
മതനിന്ദാ കേസിൽപ്പെട്ട് ഇന്ത്യവിട്ട സനൽ 2012 മുതൽ ഫിൻലൻഡിലായിരുന്നു താമസിച്ചിരുന്നത്. ഇന്ത്യയുടെ നിർദേശപ്രകാരം ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് സനൽ ഇടമുറകിനെ പോളണ്ടിൽ വച്ച് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്.
പോളണ്ടിൽ മനുഷ്യാവകാശസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു അദ്ദേഹമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.