മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ പേരും വോട്ടർപട്ടികയിലില്ല; ഹിയറിങ്ങിന് ഹാജരായി രത്തൻ യു. ഖേൽക്കർ
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേര് ഇല്ലെന്ന വിഷയത്തിൽ വിശദീകരണം നൽകുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ ഹിയറിങ്ങിൽ ഹാജരായി.
ശനിയാഴ്ച രാവിലെ പത്തിന് കവടിയാർ വില്ലേജ് ഓഫീസിലായിരുന്നു ഹിയറിങ്. കർണാടക സ്വദേശിയായ ഖേൽക്കറാണ് നടപടിയുടെ ഭാഗമായി ഹാജരായത്.
ഖേൽക്കറുടെ പേര് 2002ലെ കേരള വോട്ടർ പട്ടികയിലും കർണാടകയിലെ എസ്.ഐ.ആർ (Special Intensive Revision) പട്ടികയിലും ഉൾപ്പെട്ടിരുന്നില്ല.
രക്ഷിതാക്കളുടെ പേരുകളും കർണാടക പട്ടികയിലുണ്ടായിരുന്നില്ല. ഇതുമൂലം വോട്ടർ പട്ടിക മാപ്പിങ് നടത്താൻ സാധിക്കാത്ത സാഹചര്യമുണ്ടായതായി തിരഞ്ഞെടുപ്പ് അധികൃതർ വ്യക്തമാക്കി.
നിലവിൽ കേരള വോട്ടർ പട്ടികയിൽ ഖേൽക്കറുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, 2002ലെ കേരള പട്ടികയിലോ കർണാടകയിലെ എസ്.ഐ.ആർ പട്ടികയിലോ പേര് ഇല്ലാത്തതിനാലാണ് സംശയം ഉയർന്നത്.
എൻയുമറേഷൻ ഫോം പൂരിപ്പിച്ച സമയത്ത് ഈ വിവരം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രേഖപ്പെടുത്തിയിരുന്നു. എൻയുമറേഷൻ ഫോമിനൊപ്പം പാസ്‌പോർട്ടിന്റെ പകർപ്പും സമർപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബി.എൽ.ഒ വഴിയായി ഇ.ആർ.ഒ ഖേൽക്കറിന് ഹിയറിങ്ങിനുള്ള നോട്ടീസ് നൽകിയത്. 2002ൽ താൻ സർവീസിലായിരുന്നില്ലെന്നും ആ സമയത്ത് കർണാടകയിൽ താമസിക്കുകയായിരുന്നെന്നും രത്തൻ യു. ഖേൽക്കർ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
ratan-u-khelkar-voter-list-hearing
Voter List, Election Commission, Kerala, Ratan U Khelkar, Hearing









