ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെ ഇന്നും ചോദ്യം ചെയ്യും
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കൊച്ചി പൊലീസ് ആണ് ചോദ്യം ചെയ്യുന്നത്. അതേസമയം കേസിൽ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ഹാജരായ ഇന്നലെ അഞ്ചര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വേടനെ വിട്ടയച്ചത്. കേസില്‍ പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
തുടർന്ന് കേസില്‍ നിര്‍ണായകമായേക്കാവുന്ന ഈ മൊഴി പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ അറസ്റ്റ് ഒഴിവായെങ്കിലും അന്വേഷണ സംഘം ആവശ്യപ്പെടുന്ന സമയത്തെല്ലാം ഹാജരാവാനും ചോദ്യം ചെയ്യലുമായി സഹകരിക്കാനും ആണ് വേടന് കോടതി നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.
യുവഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് വേടനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
എന്നാല്‍, തനിക്കെതിരെ ഉയർന്നു വന്ന പരാതികള്‍ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വേടന്റെ വാദം.
എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും
പത്തനംതിട്ട: ലൈംഗികാരോപണങ്ങൾക്കിടയിൽ വിവാദങ്ങളിലായിരുന്ന റാപ്പർ വേടൻ, താൻ ഒരിക്കലും പൊതുവേദിയിൽ നിന്ന് മാറിനിന്നിട്ടില്ലെന്നും ജനങ്ങൾക്കു മുന്നിൽ ജീവിച്ചും മരിക്കുമെന്നും വ്യക്തമാക്കി.
പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ നടന്ന കരിയാട്ടം മഹോത്സവത്തിന്റെ സമാപന ദിനത്തിൽ നടന്ന സംഗീത പരിപാടിയിലാണ് വേടൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
”ഒരുപാട് ആളുകൾ വിചാരിക്കുന്നത് വേടൻ എവിടെയോ പോയി എന്നാണ്. എന്നാൽ ഒരു കലാകാരൻ ഒരിക്കലും എവിടെയും പോകുന്നില്ല.
ഞാനെന്റെ ഈ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നിൽ ജീവിച്ചുമരിക്കാൻ തന്നെയാണ് വന്നിരിക്കുന്നത്,” വേടൻ പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത യുവാക്കൾ അദ്ദേഹത്തെ ആവേശത്തോടെ സ്വീകരിച്ചു.
വിവാദത്തിന്റെ പശ്ചാത്തലം
2021 മുതൽ 2023 വരെയുള്ള കാലയളവിൽ വിവിധ ഫ്‌ളാറ്റുകളിലായി താനെതിരെ ലൈംഗിക പീഡന സംഭവങ്ങൾ നടന്നുവെന്ന് ആരോപിച്ച് നിരവധി യുവതികൾ പൊലീസിൽ പരാതി നൽകിയിരുന്നു.
സ്ത്രീകളെ അപമാനിക്കൽ, ലൈംഗികാതിക്രമം, അശ്ലീല പ്രയോഗം, ലൈംഗികാവയവങ്ങൾ കാണിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി കൊച്ചി സിറ്റി പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
അടുത്തിടെ ഒരു ഗവേഷണ വിദ്യാർത്ഥിനിയും വേടനെതിരെ സമാനമായ ആരോപണവുമായി മുന്നോട്ടുവന്നു.
ആരോപണങ്ങൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വ്യാപകമായി ചർച്ചയായതോടെ വേടൻ ഏറെക്കുറെ പൊതുപ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നുവെന്നാണ് വിലയിരുത്തൽ.
Summary: Rapper Vedan continues to face police questioning in the rape case. Kochi Police interrogated him for over five hours at Thrikkakara station before releasing him. Meanwhile, the Kerala High Court has granted him anticipatory bail.









