റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ റാപ്പര്‍ വേടനെതിരെ പൊലീസ് കേസ് എടുത്തു. യുവ ഡോക്ടറുടെ പരാതിയിലാണ് കൊച്ചി തൃക്കാക്കര പൊലീസ് കേസ് എടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
ഇന്നലെ രാത്രിയാണ് കേസെടുത്തത്.ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് യുവഡോക്ടറുടെ മൊഴി.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പിന്നീട് പലയിടത്തുംവെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നും യുവതി നൽകിയ മൊഴിയിലുണ്ട്. 2023 ലാണ് വേടന്‍ തന്നെ ഒഴിവാക്കിയതെന്നും യുവതി പറയുന്നു. ടോക്‌സിക് ആണ് സ്വാര്‍ത്ഥയാണ് എന്നുള്‍പ്പെടെ ആരോപിച്ചാണ് തന്നെ വേടന്‍ ഒഴിവാക്കിയതെന്നാണ് ഡോക്ടറുടെ മൊഴി. വേടനെതിരെ നേരത്തെ മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു.
തൃശൂരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന കേരളീയം മാസികയിൽ ഏതാനും മാസം മുൻപ് വേടനെതിരെ പീഡനത്തിനിരയായ ഒരു യുവതി ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇത് ശ്രദ്ധയിൽപെട്ട് അന്വേഷിച്ചപ്പോൾ തനിക്കുണ്ടായതിന് സമാനമായ ക്രൂരമായ ലൈംഗിക ബന്ധത്തിൻ്റെ അനുഭവങ്ങളാണ് എന്ന് ബോധ്യമായി.
സമാന ദുരനുഭവങ്ങൾ നേരിട്ട മറ്റു ചിലരോടും സംസാരിക്കാൻ കഴിഞ്ഞതോടെയാണ് നിയമനടപടിക്ക് തീരുമാനിച്ചതെന്ന് പരാതിയിൽ പറയുന്നു.മീടൂ വെളിപ്പെടുത്തലായും മറ്റും ആരോപണങ്ങളിൽ ചിലത് നേരത്തെ പുറത്തുവന്നപ്പോൾ, ഇരകളോടെല്ലാം താൻ മാപ്പ് പറഞ്ഞിട്ടുണ്ട് എന്ന് പ്രഖ്യാപിച്ച് വേടൻ തലയൂരാൻ ശ്രമിച്ചു.
അടുത്തയിടെ കഞ്ചാവുകേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായപ്പോഴും സമാനമായി പൊതുസമൂഹത്തോട് മാപ്പ് പറയുന്ന മട്ടിൽ വേടൻ ചില പ്രസ്താവനകൾ നടത്തിയിരുന്നു. പുലിപ്പല്ല് കേസിൽ വനംവകുപ്പ് അമിതാവേശം കാണിച്ചത് വിവാദമായി ഉദ്യോഗസ്ഥർക്കെതിരെ നടപടി വരെ ഉണ്ടായിരുന്നു.ഇത്തവണ പക്ഷെ നടപടി കടുപ്പത്തിലായേക്കും. ബലാത്സംഗ പരാതിയിൽ പൊലീസ് ഉടൻ കേസെടുക്കും എന്നാണ് സൂചന.
അങ്ങനെ വന്നാൽ പലയിടങ്ങളിൽ നിന്നായി കൂടുതൽ പരാതികൾ പുറത്തു വന്നേക്കാം. തൻ്റെ ബന്ധങ്ങളുടെ ബലത്തിൽ ഇതുവരെ പരാതിക്കാരെ പരോക്ഷമായി സമ്മർദ്ദത്തിലാക്കി നിർത്താൻ വേടന് കഴിഞ്ഞു. ഇത് പക്ഷെ പരാതിയായി പുറത്തുവരാൻ തുടങ്ങിയാൽ ഇപ്പോൾ സംരക്ഷിക്കുന്ന സർക്കാരിനും ഇടതുപക്ഷത്തിനും കൈവിടേണ്ടി വരും.ഇക്കഴിഞ്ഞ ഏപ്രിലിലാണ് കഞ്ചാവുകേസിൽ വേടൻ അറസ്റ്റിലായത്.
ചെറിയ അളവിൽ ആയതിനാൽ ജാമ്യം കിട്ടുമെന്ന് ആയപ്പോഴാണ് മാലയിലെ പുലിപ്പല്ല് കണ്ടെത്തി വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ഇതിലും ജാമ്യം കിട്ടി പുറത്തിറങ്ങിയതോടെ ആണ് സമയം തെളിഞ്ഞത്. പാട്ടുകളിൽ ദളിത് രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നു എന്ന പേരിൽ സർക്കാരും പ്രത്യേകിച്ച് ഇടതുപാർട്ടികളും ഏറ്റെടുത്തതോടെ സർക്കാർ വേദികളിലെ പങ്കാളിത്തം അടക്കം മുൻപെങ്ങുമില്ലാത്ത സ്വീകാര്യതയായി.
പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു; വേടനെതിരെ എൻഐഎയ്ക്ക് പരാതി
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്നാരോപിച്ച് പരാതി നൽകി പാലക്കാട് നഗരസഭ കൗൺസിലറും ബിജെപി നേതാവുമായ മിനി കൃഷ്ണകുമാർ. മോദിയെ കപട ദേശീയ വാദിയെന്ന് പാട്ടിലൂടെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി എൻഐഎയ്ക്കാണ് പരാതി നൽകിയത്.
വേടന്റെ ആദ്യ പാട്ടായ 5 വർഷം മുൻപ് പുറത്തിറങ്ങിയ ‘വോയ്സ് ഓഫ് വോയ്സ്‍ലെസി’ നെതിരെയാണ് പരാതി. രാജ്യം ഭരിക്കുന്നയാൾ കപട ദേശീയവാദിയാണെന്ന് ആയിരുന്നു പാട്ടിലെ വരികൾ. ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
എൻഐഎയ്ക്കും കേന്ദ്ര ആഭ്യന്തര വകുപ്പിനും ആണ് മിനി കൃഷ്ണകുമാർ പരാതി നൽകിയത്. വേടന്റെ പശ്ചാത്തലം എന്താണെന്ന് അന്വേഷിക്കണമെന്നും ജാതിയുടെ അടിസ്ഥാനത്തിൽ സമൂഹത്തെ വേടൻ ഭിന്നിപ്പിക്കുകയാണെന്നും മിനി പരാതിയിൽ ആരോപിക്കുന്നു.
കലാകാരൻ ഒരു ഇൻഫ്ലുവൻസറാണ്. സമൂഹത്തെ സ്വാധീനിക്കാൻ കലാകാരനു കഴിയും. ലക്ഷക്കണക്കിനു പേർ പാട്ട് ആസ്വദിക്കാനെത്തുമ്പോൾ പ്രധാനമന്ത്രിയെ മോശക്കാരനാക്കുക, ദേശവിരുദ്ധനാക്കുക, ജാതിയെ വിഭജിച്ച് പരസ്പരം കലഹിക്കുന്ന തരത്തിൽ സന്ദേശം നൽകുക എന്നിവയൊന്നും ശരിയായ രീതിയല്ല എന്നും മിനി പറഞ്ഞു.
എല്ലാ ജാതി വ്യവസ്ഥകൾക്കും അർഹിക്കുന്ന പരിഗണന നൽകുന്നുണ്ട്. ഇത്തരത്തിൽ ജാതീയമായ വേർതിരിവ് ഉണ്ടാക്കുന്നത് ഏത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണെങ്കിലും അനുവദിച്ച് കൊടുക്കാൻ കഴിയില്ലെന്നും മിനി ചൂണ്ടിക്കാട്ടി.
ദിവസങ്ങൾക്ക് മുൻപ് കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻ.ആർ മധു വേടനെതിരെ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധു നടത്തിയ പരാമർശം.
English Summary :
A young doctor has filed a complaint against rapper Vedan in Kochi, alleging sexual harassment under the pretext of marriage. Thrikkakara Police have registered a case and launched an investigation.
rapper-vedan-case-kochi-sexual-harassment-allegation
Rapper Vedan case, Kochi police news, Thrikkakara police, sexual harassment allegation, marriage promise case, Kerala rapper controversy